
കോട്ടയം : സാക്ഷരരെന്ന് അഭിമാനിക്കുമ്പോഴും കേരളത്തിൽ ദുർമന്ത്രവാദ കൊലപാതകങ്ങൾ തുടരുകയാണ്. നാലരപതിറ്റാണ്ടിനിടെ നടന്ന കണ്ണില്ലാത്ത ക്രൂരതകളിലേക്ക്.
1981 ഡിസംബർ
ഇടുക്കി പനംകുട്ടിയിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് സോഫിയ എന്ന വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടി. തമിഴ്നാട്ടിലെ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമായിരുന്നു കൊലപാതകം. അടുക്കളയിൽ മൃതദേഹം കുഴിച്ചിട്ട് ചാണകം മെഴുകി. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ.
1981 ജൂലായ്
മുണ്ടിയെരുമയിൽ നിധിക്കായി ഒമ്പതാംക്ലാസുകാരനെ പിതാവും സഹോദരിയും ചേർന്ന് കൊലപ്പെടുത്തി. കണ്ണുകളും മൂക്കും കുത്തിക്കീറി മൃഗീയമായിട്ടായിരുന്നു കൊല. ആറുപേർക്കു ജീവപര്യന്തം വിധിച്ചു.
2012 ഒക്ടോബർ
മന്ത്രവാദം ചോദ്യം ചെയ്തതിനെ തുടർന്ന് പൂവാറിൽ ക്രിസ്തുദാസ്, ആന്റണി എന്നിവരെ കുത്തിക്കൊലപ്പെടുത്തി. ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ ജീവനൊടുക്കിയത് ദുർമന്ത്രവാദത്തെ തുടർന്നാണെന്ന് അറിഞ്ഞ് ചോദ്യം ചെയ്യാനെത്തിയതായിരുന്നു ഇരുവരും. ആറു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ .
2014 ജൂലായ്
കരുനാഗപ്പള്ളി തഴവ സ്വദേശി ഹസീന കൊല്ലപ്പെട്ടത് മന്ത്രവാദിയുടെ ചവിട്ടേറ്റ്. മന്ത്രവാദി സിറാജുദ്ദീൻ അറസ്റ്റിലായി.
2014 ആഗസ്റ്റ്
പൊന്നാനിയിൽ കാഞ്ഞിരമുക്ക് നിസാറിന്റെ അഞ്ചുമാസം ഗർഭിണിയായിരുന്ന ഭാര്യ ഹർസാന മരിച്ചത് മന്ത്രവാദത്തിനിടെ. കേസ് വിചാരണയിൽ.
2018 ആഗസ്റ്റ്
ഇടുക്കി വണ്ണപ്പുറത്ത് ദുർമന്ത്രവാദിയായ കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, രണ്ടു മക്കൾ എന്നിവരെ സഹായി അനീഷ് കൊന്ന് കുഴിച്ച് മൂടി. കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയുണ്ടെന്ന് വിശ്വസിച്ച അനീഷ് അത് അപഹരിക്കാൻ കൊല നടത്തുകയായിരുന്നു. പ്രതി ജാമ്യത്തിൽ.
2019 മാർച്ച്
മന്ത്രവാദിയുടെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളിയിൽ തുഷാര എന്ന യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് കൊലപ്പെടുത്തി. ബാധ ഒഴിപ്പിക്കാമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ട് പഞ്ചസാര വെള്ളവും,കുതിർത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് നൽകിയിരുന്നത്. മരിക്കുമ്പോൾ 20 കിലോ ആയിരുന്നു ഭാരം. കേസ് വിചാരണയിൽ.
2021 ഫെബ്രുവരി
പാലക്കാട് പുതുപ്പള്ളി തെരുവിൽ ആറുവയസുകാരനെ മാതാവ് കഴുത്തറത്ത് കൊലപ്പെടുത്തി. അല്ലാഹുവിന്റെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് അമ്മ ഷാഹിദ വെളിപ്പെടുത്തിയത്. കേസ് വിചാരണയിൽ.