പാലാ: കടപ്പാട്ടൂർ ജംഗ്ഷനു സമീപം മത്സ്യവിപണന കേന്ദ്രത്തിനടുത്ത് പുറമ്പോക്ക് ഭൂമി കൈയേറുകയും കുളിക്കടവ് വഴി അടയ്ക്കുകയും മാലിന്യം ഇട്ട് നശിപ്പിക്കുകയും ചെയ്തതായി പരാതി.
സംഭവത്തിൽ പ്രതിഷേധിച്ച് പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാരും യു.ഡി.എഫ് നേതാക്കളും ഇന്നലെ സ്ഥലം സന്ദർശിച്ചു. മണ്ണിട്ട് നികത്തിയ സ്ഥലത്ത് കൗൺസിലർമാർ കൊടികുത്തി പ്രതിഷേധിച്ചു.
മീനച്ചിലാറ്റിലെ കടവിലേക്കുള്ള 4 അടിയോളം വരുന്ന വഴി മണ്ണിട്ട് നികത്തിയാണ് സർക്കാർ ഭൂമി കൈയേറിയിരിക്കുന്നതെന്ന് പ്രൊഫ. സതീശ് ചൊള്ളാനി കുറ്റപ്പെടുത്തി. റോഡിൽ മഴ പെയ്യുമ്പോഴുണ്ടാകുന്ന വെള്ളം ഒഴുകിപ്പോകുന്ന ഓടയും കുളിക്കടവിലേക്കുള്ള വഴിയുമാണ് മണ്ണിട്ടതിനെ തുടർന്ന് അടഞ്ഞു പോയത്. മഴക്കാലത്ത് മെയിൻ റോഡിൽ വെള്ളക്കെട്ടിനുള്ള സാധ്യത ഏറെയാണ്. മത്സ്യവിപണന കേന്ദ്രത്തിലെ മലിനജലം മുഴുവൻ ഒഴുക്കിവിടുന്നതും മീനച്ചിലാറ്റിലേക്കാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി. സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുത്തില്ലെങ്കിൽ നഗരസഭ ഓഫീസ് പടിക്കൽ സമരം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു. കൗൺസിലർമാരായ പ്രിൻസ് വി സി, സിജി ടോണി, മായ രാഹുൽ, ആനി ബിജോയി, യുഡിഎഫ് നേതാക്കളായ ടോണി തോട്ടം, ആർ. മനോജ്, രാഹുൽ പി.എൻ.ആർ, അർജുൻ സാബു, മനോജ് വള്ളിച്ചിറ തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.