വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ പൈലിംഗ് ജോലികൾ അവസാനഘട്ടത്തിലേക്ക്.

76 കോടി രൂപയാണ് കിഫ്ബി ആശുപത്രി നിർമ്മാണത്തിനായി അനുവദിച്ചത്. ഇതിൽ 41.42 കോടി രൂപ കെട്ടിട നിർമ്മാണത്തിനും ബാക്കിതുക ആശുപത്രിയിലെ ഉപകരണങ്ങൾക്കും മറ്റുമാണ് വിനിയോഗിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഇ.ജെ കൺസ്ട്രക്ഷൻസാണ് കരാർ ഏറ്റെടുത്ത് കെട്ടിടം നിർമ്മിക്കുന്നത്. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. 70 മീറ്റർ നീളത്തിലും 35 മീറ്റർ വീതിയിലും നിർമ്മിക്കുന്ന നാലുനിലയിലുള്ള കെട്ടിട സമുച്ചയത്തിന്റ വിസ്തൃതി 11,000 ചതുരശ്രമീറ്ററാണ്. 54 മീറ്റർ ആഴത്തിലാണ് പൈൽ സ്ഥാപിക്കുന്നത്. ആകെ 223 പൈലുകളാണ് ഉള്ളത്. ഇതിൽ ഇനി 20 എണ്ണമാണ് ശേഷിക്കുന്നത്. വേമ്പനാട്ടുകായലോരത്ത് ആറേക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്താണ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്.അത്യാധുനിക സൗകര്യമുള്ള അമ്മയും കുഞ്ഞും ആശുപത്രി താലുക്ക് ആശുപത്രി വളപ്പിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.