പന്ന്യാമറ്റം പട്ടികജാതി കോളനിയിലേക്കുള്ള റോഡ് നിർമ്മാണം

കൊഴുവനാൽ: ഗ്രാമപഞ്ചായത്തിലെ പന്ന്യാമറ്റം പട്ടികജാതി കോളനിയിലേക്കുള്ള റോഡ് നിർമ്മാണം വിവാദമായ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് കൃത്യമായി പഠിക്കാൻ കഴിഞ്ഞദിവസം ചേർന്ന കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയോഗം തീരുമാനിച്ചു.

സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പട്ടികജാതി വിഭാഗത്തിനുള്ള ഫണ്ട് ഉപയോഗിച്ച് റോഡിന് സംരക്ഷണഭിത്തി കെട്ടിയതിനെ ചൊല്ലി കൊഴുവാനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജും ഇതിനായി ഫണ്ട് അനുവദിപ്പിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കലും തമ്മിൽ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തിയിരുന്നു.

ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം നടന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ ' കേരളകൗമുദി ' വാർത്ത ചൂണ്ടിക്കാട്ടി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യു തോമസാണ് പന്ന്യാമറ്റം കോളനി റോഡ് വിഷയം ഉന്നയിച്ചത്. അതേസമയം യു.ഡി.എഫ്. മെമ്പർമാരാകട്ടെ സ്വന്തം മുന്നണിയിലെ ജില്ലാ പഞ്ചായത്തംഗത്തെ സഹായിക്കുന്ന ഒരു നിലപാടും യോഗത്തിൽ സ്വീകരിച്ചുമില്ല.

പന്ന്യാമറ്റം കോളനി റോഡിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് റോഡ് പുനരുദ്ധാരണം നടക്കുന്നത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ജില്ലാ പ്ലാനിംഗ് ഓഫീസർക്കും പട്ടികജാതി വികസന ഓഫീസർക്കും കത്തയച്ചിട്ടുണ്ടെന്നും ഇതിന്റെ മറുപടി ലഭിച്ചതിന് ശേഷം പഞ്ചായത്ത് തുടർനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് കമ്മറ്റിയെ അറിയിച്ചു.

തെളിക്കാൻ അനുവാദം തന്നില്ല

പന്ന്യാമറ്റം പട്ടികജാതി കോളനിയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിക്കാത്തത് പഞ്ചായത്തിന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണെന്ന് ലൈറ്റ് സ്ഥാപിച്ച കെൽന്റെ പ്രതിനിധി സഞ്ജയ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വർക്കിൽപ്പെടുത്തി ലൈറ്റിന്റെ പണികൾ പൂർത്തിയാക്കുകയും അനുമതി പത്രത്തിനായി സെക്രട്ടറിയെ പലതവണ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത് കമ്മറ്റിയുടെ അനുവാദമില്ലാതെ ഒപ്പിട്ട് തരാൻ കഴിയില്ലെന്നാണ് സെക്രട്ടറി അറിയിച്ചതെന്ന് കെൽ പ്രതിനിധി പറയുന്നു.

ഇതുസംബന്ധിച്ച് നേരത്തെ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുംവിധമാണ് കെൽ പ്രതിനിധിയുടെയും അഭിപ്രായം. ലൈറ്റ് തെളിക്കാനുള്ള അനുമതിക്കായി തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജിന്റെ വാദം.