sabari

കോട്ടയം. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ നവംബർ അഞ്ചിനകം പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ അവലോകന യോഗത്തിൽ നിർദ്ദേശം നൽകി.

എരുമേലിയിലെ പാർക്കിംഗ് ഫീസും ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഫീസും ഏകീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ലേലം ഏറ്റെടുക്കുന്ന ഓരോ സ്ഥാപനങ്ങളും മാലിന്യം തരംതിരിച്ച് ശേഖരിക്കണമെന്ന നിർദേശം ലേല നിബന്ധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എരുമേലിയിലെ ശൗചാലയങ്ങളുടെ സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിന് നിർദ്ദേശം നൽകി. ജലാശയങ്ങളിൽ ശൗചാലയമാലിന്യം കലരാതിരിക്കാൻ നടപടി സ്വീകരിക്കും. വസ്ത്രങ്ങൾ ജലാശയത്തിൽ ഉപേക്ഷിക്കുന്നത് തടയും..

തിരിച്ചറിയൽ കാർഡ്.

സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് പൊലീസ് ഉറപ്പു വരുത്തും. ഇവർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും. കൂടുതൽ സിസിടിവികളും വാച്ച് ടവറും സ്ഥാപിക്കും. മേഖലയിലേക്കുള്ള ഇടറോഡുകൾ ഗതാഗതയോഗ്യമാണെന്ന് ഉറപ്പു വരുത്താൻ നിർദേശം നൽകി. ദിശാസൂചന ബോർഡുകൾ, റിഫ്‌ളക്ടറുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിക്കും. .

മുന്നറിയിപ്പ് ബോർഡുകൾ.

കണമല, ഓരുങ്കൽ കടവ്, കൊരട്ടിപാലം, കഴുതകടവ് തുടങ്ങി എല്ലാ കടവുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. സമീപ ആശുപത്രികളിൽ ജീവനക്കാരും മരുന്നും ഉണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. ഈ ആശുപത്രികളിൽ ആന്റിവെനം, ആന്റി റാബീസ് എന്നിവ ഉണ്ടെന്നും ഉറപ്പാക്കണം. ഐ.സി.യു. സംവിധാനത്തോടെയുള്ള ആംബുലൻസ് എരുമേലിയിൽ എല്ലാദിവസവും ഉണ്ടാകും.

മെഡിക്കൽ സ്‌ക്വാഡ്.

മെഡിക്കൽ സ്‌ക്വാഡിനെ നിയമിക്കാനും ഹോട്ടലുകൾക്ക് ഹെൽത്ത് കാർഡ് നൽകുന്നതിനും ചുമതലപ്പെടുത്തി. ആയുർവേദ ഹോമിയോ മെഡിക്കൽ ടീമിന്റെ സേവനം കടപ്പാട്ടൂർ, എരുമേലി, ഏറ്റുമാനൂർ ഇടത്താവളങ്ങളിൽ ഏർപ്പെടുത്തും. തടസമില്ലാതെ വൈദ്യുതി വിതരണം മു‌ടങ്ങാതിരിക്കാനും ഇലക്ട്രിക് ചാർജിംഗ് പോയിന്റ് സ്ഥാപിക്കാനും തെരുവ് വിളക്കുകൾ ഉറപ്പാക്കാനും നിർദേശം നൽകി.

അഞ്ച് ഭാഷകളിൽ വിലവിവരം.

എല്ലാ ഹോട്ടലുകളിലും അഞ്ച് ഭാഷകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കും. പ്രത്യേക പരിശോധന നടത്തും. എരുമേലിയിൽ 24 മണിക്കൂറും ശുദ്ധജലലഭ്യത ഉറപ്പ് വരുത്തും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ഫയർ എൻജിനുകളും സ്‌കൂബ ഡൈവിംഗ് ടീമും സജ്ജമാണ്.

ചാരായ വാറ്റ് നടത്തുന്നതിന് തടയാനായി കർശന പരിശോധന നടത്തും. ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യമുറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു.