attack

തിരുവനന്തപുരം: അയൽവാസിയായ വിമുക്തഭടൻ പെട്രൊളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളിൽ ഭാര്യയും മരിച്ചു. മടവൂർ സ്വദേശി വിമലകുമാരി(55)യാണ് പാരിപ്പള‌ളി മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. ഭർത്താവ് പ്രഭാകര കുറുപ്പ്(60) അൽപം മുൻപ് മരണമടഞ്ഞിരുന്നു.

ഇരുവരെയും ആക്രമിച്ച ശശിധരനും പൊള‌ളലേറ്റ് ചികിത്സയിലാണ്.ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.കിളിമാനൂർ പനപ്പാംകുന്നിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വിമുക്തഭടനായ ശശിധരൻ അയൽവാസികളായ ദമ്പതികളെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ശശിധരൻ നായരുടെ മകനും മകളും ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് ഇവരുമായി തർക്കമുണ്ടായിരുന്നു. 29 വർഷം മുൻപ് ശശിധരൻ നായരുടെ മകൻ ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ കോടതി പ്രഭാകര കുറുപ്പിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ആക്രമണമുണ്ടായത്. ഹോളോ ബ്രിക്സ് നിർമ്മാണ യൂണിറ്റ് നടത്തിവരികയായിരുന്നു പ്രഭാകര കുറുപ്പ്.