
സ്റ്റോക്ഹോം : വർഗപരമായും ലിംഗപരമായും താൻ കടന്നുപോയ അനുഭവങ്ങളെ ലളിതമായി ആവിഷ്കരിച്ച എഴുത്തുകാരിയാണ് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ അനി എർണോ. വ്യക്തിഗത സ്മരണകളുടെ വേരുകളും ഏകാന്തതയും വിലക്കുകളും തീവ്രമായും ധീരമായും അനാവരണം ചെയ്ത എഴുത്തുകാരി എന്നാണ് നോബൽ കമ്മിറ്റി വിശേഷിപ്പിച്ചത്.
എ വുമൺസ് സ്റ്റോറി, എ മാൻസ് പ്ലെയ്സ്, സിമ്പിൾ പാഷൻ എന്നിവയാണ് ആത്മകഥാംശമുള്ള മറ്റ് പ്രശസ്ത കൃതികൾ. തീവ്രമായ ഓർമ്മക്കുറിപ്പുകളാണ് എർണോയുടെ രചനകൾ. ഭാഷയുടെയും വർഗ്ഗത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള കടുത്ത വിവേചനങ്ങൾ അനുഭവിച്ചറിഞ്ഞ ജീവിതത്തിന്റെ ചിത്രങ്ങൾ. റഷ്യൻ നയതന്ത്രജ്ഞനുമായുള്ള പ്രണയം പ്രമേയമാക്കിയ ഗെറ്റിംഗ് ലോസ്റ്റ് എന്ന നോവൽ പ്രണയത്തിൽ സ്വയം നഷ്ടപ്പെട്ടവരുടെ വേദപുസ്തകമാണ്. ലജ്ജയില്ലാത്ത ലൈംഗികത, കൗമാരം, വിവാഹം, ഗർഭഛിദ്രത്തിന്റെ ആഘാതം, മാറിടത്തിലെ കാൻസർ, അമ്മയുടെ മരണം,
മരണ കൽപ്പനകൾ എന്നിവയെല്ലാം എർണോ നോവലുകളായി രചിച്ചിട്ടുണ്ട്. നാൽപ്പതോളം ഗ്രന്ഥങ്ങളുണ്ട്. വിവാഹ ബന്ധത്തിൽ രണ്ട് പുത്രന്മാരുണ്ട്.
രണ്ടുതവണ നിരസിക്കപ്പെട്ടു
സാഹിത്യ നോബൽ ആദ്യം നിരസിച്ചത് 1958ൽ സോവിയറ്റ് യൂണിയനിലെ വിഖ്യാത സാഹിത്യകാരൻ ബോറിസ് പാസ്റ്റർനാക്കാണ്. ആദ്യം പുരസ്കാരം സ്വീകരിക്കാൻ സമ്മതിച്ചിരുന്നു. പിന്നെ സോവിയറ്റ് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം നിരസിച്ചു.
1964ൽ ഫ്രഞ്ച് ബുദ്ധിജീവിയായിരുന്ന ഴാങ് പോൾ സാർത്രും നോബൽ സമ്മാനം നിരസിച്ചു, അദ്ദേഹം ഒരു സമ്മാനവും സ്വീകരിച്ചിരുന്നില്ല.