drugs

തിരുവനന്തപുരം: പഴം ഇറക്കുമതിയുടെ മറവിൽ മലയാളികളായ വിജിനും മൻസൂറും ഇന്ത്യയിലേയ്ക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്നെന്ന് ഡിആർഐ റിപ്പോർട്ട്. കഴി‌ഞ്ഞ മാസം 30ന് വലൻസിയ ഓറഞ്ച് എന്ന പേരിൽ വന്ന ലോഡിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് പുറമെ ഒക്ടോബർ അഞ്ചിന് 502 കോടി വിലവരുന്ന 50 കിലോ കൊക്കെയ്ൻ പിടിച്ച സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്നാണ് ആരോപണം. ഈ കേസിലും വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, 2018 മുതൽ ഇവർ ഇത്തരത്തിലുള്ള ഇടപാട് നടത്തിയെന്നാണ് പറയുന്നത്. ഗ്രീൻ ആപ്പിൾ സൂക്ഷിച്ച കണ്ടെയ്നറിലായിരുന്നു കൊക്കെയ്ൻ കടത്തിയത്. അതേസമയം, ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽ നിന്ന് 50 കിലോ ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തിലും ഇവർക്ക് ബന്ധമുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

സെപ്തംബർ 30ന് 198 കിലോ വീര്യം കൂടിയ ക്രിസ്റ്റൽ മെത്ത്, ഒമ്പത് കിലോ കൊക്കെയ്ൻ എന്നിവയാണ് മുംബയ് തീരത്ത് വച്ച് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 1476 കോടി വിലവരും. ട്രക്കിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വഴിയിൽ തടഞ്ഞ് പിടികൂടുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബർഗിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. എറണാകുളം സ്വദേശിയായ വിജിൻ വർഗീസിന്‍റെ കമ്പനിയായ യമ്മി ഇന്‍റർനാഷണൽ ഫുഡ്സിന്റെ പേരിലായിരുന്നു ഇറക്കുമതി. ചോദ്യം ചെയ്യലിനിടെ തന്‍റെ കൂട്ടാളി കാസർകോട് സ്വദേശിയായ മൻസൂ‍ർ തച്ചൻ പറമ്പൻ എന്നയാളാണ് പിടികൂടിയ കൺസൈൻമെന്‍റ് എത്തിക്കാൻ മുൻകൈ എടുത്തതെന്ന് വിജിൻ പറഞ്ഞു. മുൻപ് പലവട്ടം മൻസൂറുമായി ചേർന്ന് പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മൻസൂറിന് പങ്കില്ലെന്നാണ് കുടുംബം പറയുന്നത്.

കൊവിഡ് കാലത്ത് ദുബായിലേക്ക് മാസ്ക് കയറ്റി അയച്ചുള്ള കച്ചവടത്തിലൂടെയാണ് ഇരുവരും സൗഹൃദം തുടങ്ങുന്നത്. പിന്നീട് മറ്റ് ബിസിനസുകളിലും സഹകരിക്കാൻ തീരുമാനിച്ചു. വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോവാനാണോ ഇന്ത്യയിൽ വിതരണം ചെയ്യാനാണോ ഇത്രയും അളവ് ലഹരി മരുന്ന് എത്തിച്ചതെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. വിജിന്‍റെ സഹോദരനും യമ്മി ഇന്‍റർനാഷണൽ ഫുഡ്സ് എന്ന സ്ഥാപനത്തിന്‍റെ സഹ ഉടമയുമായ ജിബിൻ വർഗീസിനെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്.