
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെത്താൻ വൈകും. നോർവെയും ബ്രിട്ടനും സന്ദർശിച്ചശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. എന്നാൽ യുഎഇ സന്ദർശിച്ച ശേഷം 15ന് മടങ്ങിയെത്താനാണ് പുതിയ തീരുമാനം. ഇന്നലെ വെയിൽസിലെ കാഡിഫിൽ സന്ദർശനം നടത്താനിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം യാത്ര വേണ്ടെന്നുവയ്ക്കുകയായിരുന്നു. കരമാർഗമുള്ള മണിക്കൂറുകൾ നീണ്ട യാത്ര ഒഴിവാക്കാനായിരുന്നു ഇത്.
ഈ മാസം നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേയ്ക്ക് പോയത്. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നോർവെയിലാണ് ആദ്യം സന്ദർശനം നടത്തിയത്. നോർവെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിനും ധാരണയായി. നോർവീജിയൻ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയിൽ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.
മറ്റ് മന്ത്രിമാരും നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതിനിധികളും ചീഫ് സെക്രട്ടറിമാരുമെല്ലാം അടുത്ത ദിവസം നാട്ടിലെത്തും. വ്യവസായ മന്ത്രി പി രാജീവ്, ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി വി പി ജോയ്, ഒഎസ്ഡി വേണു രാജാമണി എന്നിവരടങ്ങിയ സംഘം വെൽഷ് ആരോഗ്യമന്ത്രി എലൂനെഡ് മോർഗനുമായും വെൽഷ് എൻഎച്ച്എസ് ചീഫ് നഴ്സിംഗ് ഓഫീസർ സൂ ട്രാങ്കുമായും ചർച്ച നടത്തി.
കാഡിഫ് യൂണിവേഴ്സിറ്റിയിലെ ആർക്കിടെക്ട് ലക്ചററായ ഷിബു രാമൻ കൊച്ചി നഗരത്തിന്റെ സമഗ്രവികസനം സംബന്ധിച്ച് തയാറാക്കിയ വിശദമായ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. കോഴിക്കോട് നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട റിപ്പോർട്ടും ഷിബു രാമൻ തയാറാക്കുന്നുണ്ട്.