
പത്തനംതിട്ട: നരബലി കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി പരിഗണിക്കും. പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവരാണ് കേസിലെ പ്രതികൾ.
പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കൂടുതൽ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും പ്രതികൾ സമാനരീതിയിൽ മറ്റാരെയെങ്കിലും കെണിയിൽ പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. പ്രതികളെ രാവിലെ കോടതിയിൽ ഹാജരാക്കാൻ മജിസ്‌ട്രേറ്റ് നിർദേശം നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണങ്ങൾ കണ്ടെടുക്കാനുള്ള നടപടികളും ഇന്ന് തുടങ്ങിയേക്കും.
ആതേസമയം, ഭഗവൽ സിംഗിന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ കടബാദ്ധ്യതകൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2015ൽ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വീടും പുരയിടവും ഈട് നൽകി ഇലന്തൂർ സഹകരണ ബാങ്കിൽ നിന്ന് എട്ടര ലക്ഷം രൂപ വായ്‌പയെടുത്തിരുന്നു. മറ്റ് ബാങ്കുകളിൽ നിന്നും കുടുംബം വായ്‌പയെടുത്തിരുന്നുവെന്നാണ് വിവരം,