vizhinjam

തിരുവന്തപുരം : വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിശ്ചയിച്ച സമയത്ത് തന്നെ കപ്പലെത്തിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം പ്രവർത്തനാവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം മൂലം കരാർ കമ്പനിക്കുണ്ടായ നഷ്ടം സംബന്ധിച്ച് ചർച്ച നടത്തി മുന്നോട്ട് പോകുവാനാണ് സർക്കാരിന്റെ ശ്രമം. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ഭൂരിഭാഗവും സർക്കാർ പരിഗണിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ സമരക്കാരുമായി ചർച്ച നടത്താൻ തയ്യാറാണ്. സമരക്കാരുമായി ചർച്ച നടത്തുന്നതിന് മന്ത്രിസഭ ഉപസമിതിയെ നിശ്ചയിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ട പ്രവൃത്തിദിവസങ്ങൾ വീണ്ടെടുക്കുന്നതിന് കൂടുതൽ തൊഴിലാളികളെയും ഉപകരണങ്ങളും എത്തിക്കാമെന്ന് കരാർ കമ്പനി സമ്മതിച്ചിട്ടുണ്ട്. വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കാനും ധാരണയായിട്ടുണ്ട്. അതിന്റെ നടപടികൾക്ക് തുറമുഖവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നല്കേണ്ട വിഹിതം സംബന്ധിച്ചും താമസം കൂടാടെ നടപടി ഉണ്ടാകും. പ്രദേശവാസികൾക്ക് തൊഴിൽ ലഭിക്കുന്ന പ്രൊജക്ടുകൾ കൊണ്ട് വരുമെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. ദേശീയ പാതയെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പോർട്ട് റോഡിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തികരിക്കും. മണ്ണെണ്ണ ഇന്ധനമാക്കിയിട്ടുള്ള മത്സ്യബന്ധനയാനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുവാനാണ് കേന്ദ്രസർക്കാർ ലക്ഷ്യം. അതുകൊണ്ട് മണ്ണെണ്ണ ഇതര ഇന്ധനങ്ങളിലേക്ക് മാറുന്നതിന് മത്സ്യതൊഴിലാളികൾക്ക് ധനസഹായം നൽകുവാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.