
തിരുവല്ല: മൂന്ന് പതിറ്റാണ്ടിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സംരംഭം തുടങ്ങിയ മദ്ധ്യവയസ്‌ക്കന് ഷോക്കടിപ്പിക്കുന്ന ബില്ല് നൽകി കെ.എസ്ഇ.ബി. അധികൃതർ. വീടിനോട് ചേർന്ന് ഹോംസ്റ്റേ തുടങ്ങിയ തിരുവല്ല കടപ്ര സ്വദേശി ഫിലിപ്പ് ജോർജിനാണ് ഒന്നേമുക്കാൽ ലക്ഷം രൂപയുടെ ബില്ല് ലഭിച്ചത്. താമസിക്കുന്ന വീടിനും ഹോംസ്റ്റേക്കും ഗാർഹിക ബില്ലിന് പകരം വ്യാവസായിക നിരക്കിലുള്ള വൈദ്യുതി ബിൽ നൽകിയതാണ് തുക ഉയരാൻ കാരണമായത്. ഈമാസം 15നകം ബില്ലടച്ചില്ലെങ്കിൽ വീട്ടിലെ കണക്ഷൻ ഉൾപ്പെടെ വിച്ഛേദിക്കുമെന്നും കെ.എസ്ഇ.ബി.
കൊവിഡ് കാലത്ത് വിദേശത്തെ ജോലി നഷ്ടപ്പെട്ടതോടെ താമസിക്കുന്ന വീടിന് മുകളിലെ മുറികൾ ഹോംസ്റ്റേയാക്കി മാറ്റാൻ ഫിലിപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിനായി ടൂറിസം വകുപ്പിൽ അപേക്ഷ നൽകി. ലൈസൻസിന് കടപ്ര പഞ്ചായത്തിലും അപേക്ഷിച്ചു. ടൂറിസം വകുപ്പിലെ ഹോംസ്റ്റേയുടെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പരിശോധനയ്ക്ക് എത്തിയ കെ.എസ്ഇ.ബി. ഉദ്യോഗസ്ഥർ യാതൊന്നും പരിഗണിക്കാതെ ഭീമൻബില്ല് നൽകി പ്രവാസിയെ ഞെട്ടിച്ചത്.
തന്റെ അപേക്ഷ ടൂറിസംവകുപ്പ് പരിഗണിക്കുന്നുണ്ടെന്ന് കെ.എസ്ഇ.ബി.ക്ക് നൽകിയ അപേക്ഷയിൽ പറഞ്ഞിട്ടും അധികൃതർ ചെവിക്കൊണ്ടില്ല. ഇതിനിടെ ഡയമണ്ട് കാറ്റഗറിയിൽ ഹോംസ്റ്റേ അംഗീകാരവും ലഭിച്ചു.ഇക്കാര്യവും കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് ടൂറിസം വകുപ്പിനും ജില്ലാകളക്ടർക്കും ഉൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണ് ഈ പുതുസംരംഭകൻ. കെ.എസ്ഇ.ബി.യുടെ നിലപാടിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഫിലിപ്പ്. അതേസമയം പരിശോധന നടത്തിയ സമയത്ത് ആവശ്യമായ രേഖകൾ ഉടമ ഹാജരാക്കിയില്ലെന്നും മുകളിൽ നിന്നുള്ള ഇടപെടൽ ഉണ്ടാകാതെ വൈദ്യുതി ബിൽതുക കുറയ്ക്കാനാകില്ലെന്നും കെ.എസ്ഇ.ബി.തിരുവല്ല ഡിവിഷൻ എക്സി.എൻജിനീയർ പറഞ്ഞു.