
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കൂടുതൽ വേഗത്തിലാക്കാനുള്ള ശ്രമത്തിൽ ഉത്തർപ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി 2022ലെ ഇലക്ട്രിക് വെഹിക്കിൾ പോളിസി സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. വാഹന നിർമ്മാണത്തിനായുള്ള നിക്ഷേപം ആകർഷിക്കുന്നതിനും ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് പ്രോത്സാഹനം നൽകുന്നതിനും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
ഏത് ഇലക്ട്രിക് വാഹനമായാലും ആദ്യ മൂന്ന് വർഷം റോഡ് നികുതിയും രജിസ്ട്രേഷൻ ഫീസും ഇളവ് നൽകുമെന്നും ഇ വി പോളിസിയിൽ പറയുന്നുണ്ട്. വാങ്ങുന്ന വാഹനം യുപിയിൽ തന്നെ നിർമ്മിച്ചതാണെങ്കിൽ ഈ ഇളവ് അഞ്ച് വർഷം വരെ നീട്ടി നൽകും. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നതിന് ഫാക്ടറി ചെലവിൽ 15ശതമാനം സബിസിഡിയും ഉണ്ട്. ഇതനുസരിച്ച് ഒരു വാഹനത്തിന് പരമാവധി 5000രൂപ വരെ സബ്സിഡി ലഭിക്കും. ആദ്യം വാങ്ങുന്ന രണ്ട് ലക്ഷം വാഹനങ്ങൾക്കാണ് ഇത് ലഭിക്കുക. ആദ്യം വിൽക്കുന്ന 25,000 ഇലക്ട്രിക് കാറുകൾക്ക് ഒരു ലക്ഷം രൂപ സബ്സിഡി ലഭിക്കും. ആദ്യ 50,000 ഇലക്ട്രിക് ത്രീ വീലറുകൾക്ക് 12,000രൂപ വരെയും സബ്സിഡിയുണ്ട്. കൂടാതെ ആദ്യത്തെ 400 ഇലക്ട്രിക് ബസുകൾക്ക് 20 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കുന്നതാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ ഇ വി പോളിസി പ്രാധാന്യം നൽകുന്നുണ്ട്. സംസ്ഥാനത്തെ ആദ്യ 2000 ചാർജിംഗ് സ്റ്റേഷൻ സേവന ദാതാക്കൾക്ക് സബ്സിഡി നൽകും. കൂടാതെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്തുടനീളമുള്ള ചാർജിംഗ്, ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടി ഒരു ചാർജിംഗ് സ്റ്റേഷന് പരമാവധി പത്ത് ലക്ഷം രൂപ വരെ അനുവദിക്കും. ആദ്യത്തെ 1000 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾക്ക് പരമാവധി അഞ്ച് ലക്ഷം സബ്സിഡിയും യുപി സർക്കാർ വാഗ്ദ്ധാനം ചെയ്യുന്നു.
അതേസമയം, ഉത്തർപ്രദേശിനെ ഇ വി നിർമ്മാണത്തിന്‍റെ ആഗോള ഹബ് ആക്കാനും 30,000 കോടി രൂപയിലധികം നിക്ഷേപം ആകർഷിക്കാനും ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ സൃഷ്‍ടിക്കാനും പോളിസി ലക്ഷ്യമിടുന്നുണ്ട്.