
തിരുവനന്തപുരം : ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. കൊല ചെയ്യപ്പെട്ട സ്ത്രീകളെ ഇലന്തൂരിലെത്തിച്ച സ്കോർപ്പിയോ കാർ ഷാഫിയുടെ മരുമകന്റേതെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു, കേസിൽ നിർണായകമായ സ്വർണ പണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു.
വീട്ടിൽ നടന്ന പരിശോധന ആറുമണിക്കൂറോളം നീണ്ടുനിന്നു. ഇന്ന് രാവിലെ പത്തരയക്ക് നടന്ന പരിശോധന വൈകിട്ട് നാലരയ്ക്കാണ് അവസാനിച്ചത്. കൊലപാതകവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടിതൽ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഷാഫി ജോലി ചെയ്തിരുന്ന എറണാകുളം ഷേണായീസിലുള്ള ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.
മൂന്ന് പ്രതികളെയും പൊലീസ് ക്ലബിൽ ഒന്നിച്ചിരുത്തിയും പൊലീസ് ചോദ്യം ചെയ്തു.