thrissur-news

തൃശ്ശൂർ: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ രോഗിയെ ഡോക്ടർ അപമാനിച്ചതായി പരാതി. തൃശ്ശൂർ ദയാ ആശുപത്രിയിൽ എത്തിയ രോഗിയോട് വിശ്രമം ആവശ്യമില്ലെന്നും ബാറിൽപ്പോകാനുമാണ് ഡോക്ടർ നിർദേശിച്ചത്. തുടർന്ന് ഇതേ വിവരം തന്നെ കുറിപ്പടിയായും എഴുതി നൽകി. ഇന്നലെ രാവിലെ ഭാര്യയുമായി ചികിത്സയ്ക്കെത്തിയ മമ്മിയൂർ സ്വദേശിയാണ് ആശുപത്രിയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ഭാര്യയുടെ കാലിൽ അതി കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദയാ ആശുപത്രിയിലെത്തിയ ഇയാൾ വസ്കുലാർ സർജറി വിഭാഗത്തിലെ ഡോക്ടർ റോയ് വർഗീസിന്റെ പക്കൽ പരിശോധനയ്ക്കായി എത്തിച്ചേരുകയായിരുന്നു. വേദന വിട്ടുമാറുന്നില്ല എന്ന വിവരം ഡോക്ടറിനെ ബോധിപ്പിച്ചപ്പോൾ എക്സ് റേ എടുക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ റിപ്പോർട്ടുമായി എത്തിയപ്പോൾ ഇത് തനിക്ക് പരിഹരിക്കാൻ കഴിയില്ലെന്നും ഭാര്യയുടെ വേദന ഭർത്താവിന് സഹിക്കാൻ കഴിയുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യപിക്കാനുമായിരുന്നു ഡോക്ടറിന്റെ പ്രതികരണം. കാലിലെ ഞരമ്പുകൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്മനമുണ്ടോ എന്ന ചോദ്യത്തിന് അതൊന്നും തനിക്ക് അറിയില്ലെന്നും ബെഡ് റെസ്റ്റിന്റെ ആവശ്യമില്ല എന്നു പറഞ്ഞ ഡോക്ടർ റോയ് ഇതേ കാര്യങ്ങൾ തന്നെ രോഗിയ്ക്കായുള്ള കുറിപ്പടിയിൽ എഴുതി നൽകുകയും ചെയ്തു.