crime

* കൂസലില്ലാതെ ഷാഫി

കൊച്ചി: നരബലിക്കേസിൽ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെയും മറ്റ് പ്രതികളായ ഭഗവൽസിംഗിനെയും ഭാര്യ ലൈലയെയും ഇന്നലെ പൊലീസ് രാവിലെ മുതൽ വൈകിട്ട് വരെ ചോദ്യം ചെയ്തു. ഷാഫി കൂസലില്ലാതെയാണ് പെരുമാറിയത്. എന്നാൽ ഭഗവൽസിംഗും ലൈലയും ചോദ്യങ്ങൾക്കു മുന്നിൽ പതറി, പരസ്പര വിരുദ്ധമായാണ് ഉത്തരം നൽകിയതെന്ന് പൊലീസ് പറഞ്ഞു.

കൊലയും ആഭിചാര ക്രിയകളും നടന്ന ഇലന്തൂരിലെ വീട്ടിൽ ഷാഫി രണ്ട് പെൺകുട്ടികളെ എത്തിച്ചതിനെക്കുറിച്ചും ചോദിച്ചു. ഇവരെ ബലി നൽകുന്നതിന്റെ ഭാഗമായാണോ കൊണ്ടുവന്നതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

രാവിലെ പത്തു മണിയോടെ മൂവരെയും പൊലീസ് ക്ലബിൽ എത്തിച്ച് ഒറ്റയ്ക്കൊറ്റയ്ക്കും വെവ്വേറെയുമായിരുന്നു ചോദ്യം ചെയ്യൽ. ഷാഫി കൂടുതൽ സ്ത്രീകളെ ഇരകളാക്കിയിട്ടുണ്ടോ എന്ന് ഉറപ്പാക്കാനാണ് പൊലീസിന്റെ ശ്രമം. ഷാഫി ചോദ്യം ചെയ്യലിനോട്  സഹകരിക്കുന്നില്ലെന്നും രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇയാളിൽ നിന്ന് കാര്യങ്ങൾ മുഴുവനായി അറിയാനാവുമെന്ന പ്രതീക്ഷയിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി .

വ്യാഴാഴ്ച രാത്രി ഷാഫിയെ കടവന്ത്ര സ്റ്റേഷനിലും ഭഗവൽ സിംഗിനെ മുളവുകാട് സ്റ്റേഷനിലും ലൈലയെ നോർത്ത് കസബ സ്റ്റേഷനിലും ആണ് പാർപ്പിച്ചിരുന്നത്.

ഷാഫിയുടെ വീട്ടിലും

ഹോട്ടലിലും പരിശോധന

ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിലും ഷേണായീസ് തീയേറ്ററിന് സമീപത്തെ അധീൻസ് ഹോട്ടലിലും മുളവുകാട് ഇൻസ്പെക്ടറും സംഘവും പരിശോധന നടത്തി. പരിശോധന വൈകിട്ട് നാല് വരെ തുടർന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകളും മറ്റും ഇവിടെ നിന്ന് കണ്ടെത്തിയതായി സൂചനയുണ്ട്. ഇയാളുടെ ഭാര്യയെയും ചോദ്യം ചെയ്തു.