
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ ഇഡിക്കെതിരെ രാഷ്ട്രീയ വിമർശനം ഒഴിവാക്കിയും സ്വപ്‌ന സുരേഷിനെ രൂക്ഷമായി വിമർശിച്ചും സർക്കാരിന്റെ സത്യവാങ്‌മൂലം സുപ്രീം കോടതിയിൽ. സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചത്.
അന്വേഷണം സർക്കാരിനെ അപകീർത്തിപ്പെടുത്താനാണെന്ന് സത്യവാങ്‌മൂലത്തിൽ സർക്കാർ ആരോപിക്കുന്നു. സ്വർണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ സ്വപ്‌ന സുരേഷ് ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ ബാഹ്യസമ്മർദ്ദവും ഗൂഢലക്ഷ്യവുമുണ്ടെന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട ഇഡിയുടെ നടപടിക്രമങ്ങളെ മാത്രമാണ് വിമർശിക്കുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണുവാണ് സംസ്ഥാന സർക്കാരിന് വേണ്ടി സത്യവാങ്‌മൂലം സമർപ്പിച്ചത്.
പന്ത്രണ്ട് തവണ ഇഡി മൊഴി രേഖപ്പെടുത്തിയപ്പോഴും വെളിപ്പെടുത്താത്ത കാര്യങ്ങളാണ് സ്വപ്‌ന സുരേഷ് ഇപ്പോൾ മജിസ്ട്രേറ്റിനും മാദ്ധ്യമങ്ങൾക്ക് മുമ്പാകെയും പറയുന്നത്. സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ട്രാൻസ്‌ഫർ ഹർജി വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അന്ന് തന്നെ ഹർജിയിൽ തീർപ്പാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നു.