navya-suhail

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടുപേരെ കൂടി പൊലീസ് പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക ടി നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്. ഗൂഢാലോചനക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുപേരും ഒളിവിലാണ്.

സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടേതാണ് എകെജി സെന്റർ ആക്രമണത്തിന് പ്രതി ജിതിൻ ഉപയോഗിച്ച സ്കൂട്ടർ. വാഹനം എത്തിച്ചുകൊടുത്തത് സുഹൃത്തായ നവ്യയാണെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം ഗൗരീശപട്ടത്തെത്തിയ ജിതിൻ സ്കൂട്ടർ നവ്യയ്ക്ക് കൈമാറി. കഴക്കൂട്ടത്തേക്ക് സ്കൂട്ടർ ഓടിച്ച് പോയത് നവ്യയായിരുന്നു. ജിതിൻ സ്വന്തം കാറിലാണ് കഴക്കൂട്ടത്തേക്ക് പോയത്. കഴക്കൂട്ടത്ത് നിന്നാണ് ക്രൈംബ്രാഞ്ച് സ്കൂട്ടർ കണ്ടെത്തിയത്. സുഹൈൽ ഷാജഹാൻ വിദേശത്തേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

ജൂൺ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിന് സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റർ അകലെ ഏഴ് പൊലീസുകാർ കാവൽ നിൽക്കുമ്പോഴാണ് കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ പ്രതി സ്ഫോടക വസ്തു എറിഞ്ഞത്.