facebook-post

സ്ത്രീധനപീഡന ആത്മഹത്യകളും കൊലപാതകങ്ങളും നിരന്തരം വാർത്തയാകുന്ന ഇക്കാലത്ത് ഇവ സംബന്ധിച്ച് സമൂഹത്തിൽ അവബോധമുണ്ടാകേണ്ടത് വളരെ പ്രധാനമാണ്. അടുത്തിടെയായി അനേകം യുവതികളാണ് ഭർതൃവീട്ടിലെ പീഡനം കാരണം ജീവനൊടുക്കിയത്. എന്നാൽ ഇവ ശാരീരിക ഉപദ്രവവും അതിക്രമങ്ങളും മാത്രമായിരിക്കില്ല. പുറമേ നിന്ന് നോക്കിയാൽ ഭർതൃവീട്ടിൽ സൗഭാഗ്യകരമായ, സന്തോഷകരമായ ജീവിതം നയിക്കുന്നെന്ന് തോന്നുന്നവർ അകമേ നേരിടുന്നത് കടുന്ന മാനസിക പീഡനവും അപമാനവും കുത്തുവാക്കുകളും ഒക്കെയാകും. ഇത്തരം പ്രവൃത്തികളും പീഡനം തന്നെയാണെന്ന് വ്യക്തമാക്കുകയാണ് അഞ്ജലി ചന്ദ്രൻ. ഡിജിറ്റൽ ക്രിയേറ്ററായി പ്രവർത്തിക്കുന്ന അഞ്ജലിയുടെ കുറിപ്പുകൾ ഏറെ ശ്രദ്ധേയമാകാറുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോളേജിൽ പഠനത്തിലും നൃത്തത്തിലുമൊക്കെ മിടുക്കിയായി നടന്ന പെൺകുട്ടിയുടെ പുറകെ നടന്നു പ്രണയിച്ചിട്ടാണ് തങ്ങളുടെ സാമ്പത്തികസ്ഥിതിയ്ക്ക് ഒത്തവരല്ലാഞ്ഞിട്ടും ആൺവീട്ടുകാർ കല്യാണമാലോചിച്ച് ചെന്നത്. മൂന്നാൺ കുട്ടികളുള്ള വീട്ടിലെ ഇളയ ആളുടെ ഭാര്യയായി ആ വീട്ടിലേയ്ക്ക് എത്തിപ്പെട്ടവൾക്ക് പുറത്തു നിന്നും നോക്കുന്നവർക്ക് ഒന്നിനും ഒരു കുറവില്ലായിരുന്നു.

മൂത്ത സഹോദരൻമാരുടെ ഭാര്യമാർ കൊണ്ടു വന്നതും ബന്ധത്തിൽ നടന്ന കല്യാണങ്ങളുടെ സ്വർണക്കണക്ക് എടുക്കൽ യാതൊരു മുടക്കമില്ലാതെ നടന്നു. പക്ഷേ ആൺവീട്ടുകാർ മാന്യരാണ് സ്ത്രീധനം കുറഞ്ഞു പോയി എന്ന കുറ്റപ്പെടുത്തൽ ഒരിക്കൽ പോലും അവൾക്ക് നേരെ വന്നിട്ടില്ല.

അമ്മായി അമ്മയും അച്ഛനും വീട്ടിലെന്തു വാങ്ങിയാലും അവൾക്ക് കൂടി വാങ്ങുന്നത് സ്നേഹം കൊണ്ടാണെന്ന് ആദ്യം അവളും കരുതി. പക്ഷേ വീട്ടിൽ വരുന്ന അതിഥികളുടെ മുൻപിൽ വച്ചാവും പലപ്പോഴും ഈ വാങ്ങിക്കൊടുത്ത സമ്മാനങ്ങളുടെ കൈമാറ്റം നടക്കുക. അതും മനപൂർവ്വമല്ലെന്ന് കരുതി കണ്ണടച്ചിരിക്കുമ്പോൾ ഓരോ ചടങ്ങുകൾക്കിടയിലും വാങ്ങിക്കൊടുത്ത സാരി കാണിച്ച് എന്റെ മോൻ കല്യാണം കഴിച്ചില്ലെങ്കിൽ അവൾക്കിതൊന്നും സ്വപ്നം കാണാൻ പോലും പറ്റാത്ത ഒന്നാണല്ലോ എന്നു പറഞ്ഞ് നെടുവീർപ്പിടും. സ്വന്തം വീട്ടിൽ വന്ന് ഇതു പറയുമ്പോൾ അവരൊക്കെ വല്യ ആൾക്കാരല്ലേ നമുക്ക് സ്വപ്നം കാണാൻ കഴിയാത്ത ബന്ധമല്ലേ എന്നു പറഞ്ഞ് സ്വന്തം വീട്ടുകാരും അവൾക്ക് വന്നു ചേർന്ന ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയാൻ പറയും.

വർഷമൊന്നു കഴിയുമ്പോഴേക്കും തുടർപഠനത്തിന് പോവുന്ന കാര്യം പറഞ്ഞപ്പോൾ ഞങ്ങൾക്ക് വീട്ടിലൊരു കൂട്ടാവുമെന്ന് വിചാരിച്ചാണ് ഈ കല്യാണത്തിന് സമ്മതിച്ചതെന്ന് പറഞ്ഞ് പ്രണയ വിവാഹത്തിന് പുറകിലെ ഉടമ്പടി ഇതാണെന്ന് വ്യക്തമാക്കി അവളെ വീട്ടിലിരുത്തി. ചുരുക്കി പറഞ്ഞാൽ ബന്ധുവീടുകളിലെ സന്ദർശനത്തിന് കൂട്ട് പോവാൻ, വീട്ടിലേയ്ക്ക് സാമാനങ്ങൾ വാങ്ങാൻ ഒരാളെ കിട്ടാനാണ് അവളെ ഡ്രൈവിംഗ് വരെ പഠിപ്പിച്ചത് എന്നത് അവൾ മനസ്സിലാക്കി. പുറത്ത് നിന്നു കാണുന്നവർക്ക് മകന്റെ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിച്ച് എപ്പോഴും പുറത്ത് വിടുന്ന മോഡേൺ ഫാമിലിയാണ് ഭർത്തൃ വീട്ടുകാർ. പക്ഷേ ഇതേ അവൾ സ്വന്തമാവശ്യത്തിന് വീട്ടിൽ പോവാൻ തീരുമാനിച്ചാൽ വാഹനാപകടവും മോള് പോയാൽ ഞങ്ങളിവിടെ ഒറ്റയ്ക്കാവില്ലേ എന്ന ഇമോഷണൽ കാർഡ് ഇറക്കും.

ആദ്യകാലങ്ങളിൽ അവൾക്ക് ഉപയോഗിക്കാനറിയാത്ത ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അയ്യോ മോളാദ്യമായി ഇതുപയോഗിക്കുകയാവും മോളുടെ വീട്ടിൽ ഇതൊന്നുമില്ലല്ലോ എന്നു പറഞ്ഞു പറഞ്ഞു കുട്ടികൾ രണ്ടായിട്ടും ഭക്ഷണം കഴിക്കാൻ പുറത്ത് വലിയ ഹോട്ടലുകളിൽ പോവുമ്പോൾ മോൾക്ക് ഇതൊന്നും ശീലമില്ലല്ലോ എന്ന സ്ഥിരം പല്ലവി പറഞ്ഞ് നീയിപ്പോഴും ദരിദ്രയാണ് എന്നവളെ ഓർമിപ്പിക്കുന്ന മഹാമനസ്കയാണ് അമ്മായിഅമ്മ. പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിൽ നിർത്താതെ അവിടെ സൗകര്യമില്ലാത്തതു കൊണ്ട് ഞങ്ങളവളെ ഇങ്ങോട്ട് കൊണ്ടു വന്നു എന്നു ബന്ധുക്കളോടു മുഴുവൻ വിളംബരം നടത്തി. പേരക്കുട്ടികളിൽ വരെ അമ്മ വീട്ടുകാർ ദരിദ്രരാണ് എന്ന ചിന്ത വിത്തിട്ടു പാകിക്കൊടുത്തു.

വിവാഹം കഴിഞ്ഞ് വർഷമാറായിട്ടും ഭർതൃവീട്ടിൽ തന്റെ സ്ഥാനമെന്താണെന്നറിയാത്ത അവസ്ഥ . ഇതിലും ഭേദം അന്ന് കല്യാണം നടത്തി തരാത്തതായിരുന്നു എന്നവൾ പറയുമ്പാൾ അന്നു വരെ അവളെ ഭാഗ്യവതിയായി കണ്ട എന്നോട് എനിയ്ക്ക് ദേഷ്യം തോന്നി. ചോര ചിന്താതെ സ്ഥിരമായി ഹൃദയം മുറിയിച്ചും നമുക്ക് ഒരാളെ മാനസികമായി പീഡിപ്പിക്കാം. പീഡനങ്ങളെല്ലാം ദേഹോപദ്രവമാവണമെന്നില്ല എന്നു പറഞ്ഞു നിർത്തുന്നു.

അഞ്ജലി ചന്ദ്രൻ