
തിരുവനന്തപുരം: കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പാപ്പാട് സ്വദേശി ജയരാജിന്റെയും മഞ്ജുവിന്റെയും മകനായ ഒൻപതാം ക്ളാസ് വിദ്യാർത്ഥി ജിബിത്തിന്റെ മൃതദേഹമാണ് കിട്ടിയത്. ജിബിത്തിനൊപ്പം കാണാതായ വാഴോട്ടുകോണം വയലിക്കട വാറുവിള വീട്ടിൽ അനിഷയുടെ മകൻ നിരഞ്ജനായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. വട്ടിയൂർക്കാവ് ആയിരവല്ലി ക്ഷേത്രക്കടവിന് സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ഇരുവരും. വിദ്യാർത്ഥികൾ മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ രണ്ട് മണിക്കൂറിലേറെ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും വെളിച്ചക്കുറവും കാരണം രാത്രിയോടെ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് തിരച്ചിൽ വീണ്ടും ആരംഭിച്ചത്. പൊലീസും അഗ്നിശമന സേനയും സ്‌കൂബാ സംഘവും ചേർന്നാണ് തിരച്ചിൽ നടത്തിയത്.