saudi

റിയാദ്: സൗദിയിൽ റസിഡൻസി നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്തി നാടുകടത്താൻ കർശന പരിശോധനയുമായി സുരക്ഷാ ഏജൻസികൾ. ഇതിന്റെ ഭാഗമായി ഒരാഴ്ചക്കാലയളവിൽ നടന്ന പരിശോധനയിൽ പതിനാറായിരത്തിലേറെ നിയമലംഘകരെ അറസ്റ്റ് ചെയ്തതായാണ് വിവരം. വിവിധ നിയമലംഘനങ്ങളിൽ നേരത്തെ പിടിയിലായ 8,885 പേരെ സൗദിയിൽ നിന്നും നാടുകടത്തി.

ഒക്ടോബർ ആറ് മുതൽ 12 വരെ സൗദിയിലെ സുരക്ഷാ സേനയും ജനറൽ ഡയറക്ടേറ്റ് ഓഫ് പാസ്പോർട്ടും സംയുക്തമായി നടത്തിയ പരിശോധനയിൽ 16,243 പേരാണ് പിടിയിലായത്. താമസ നിയമങ്ങൾ ലംഘിച്ചതിനാണ് ഇതിൽ 9,402 പ്രവാസികൾ പിടിയിലായത്. അതിർത്തി രക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 4,225 പേരും തൊഴിൽ നിയമ ലംഘനത്തിന് 2,616 പേരും നിയമ വിരുദ്ധമായി രാജ്യത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് 301 പേരും അനധികൃത താമസക്കാർക്ക് താമസ സൗകര്യമൊരുക്കിയതിന് 18 പേരെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ നിയമലംഘനത്തിന് നേരത്തെ തന്നെ തടവിലായ 50,132 പേരിൽ 46,416 പേർ പുരുഷൻമാരാണ് 3,716 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ 8,885 പേരെ ഇതിനോടകം നാടുകടത്തിയിട്ടുണ്ട്. നിയമലംഘകർക്കും അവർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായങ്ങൾ ചെയ്ത് നൽകുന്നവർക്കും 15 വർഷം തടവും10 ലക്ഷം റിയാൽ പിഴയും നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിസ നിയമങ്ങൾ അടക്കം ലംഘിച്ച് രാജ്യത്ത് താമസമാക്കിയവരെ കണ്ടെത്താൻ നടത്തുന്ന പരിശോധനകൾ വരും ദിനങ്ങളിലും തുടരും