highway

മോദി സർക്കാരിൻ കീഴിൽ വരുന്ന മന്ത്രാലയങ്ങളിൽ എപ്പോഴും അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ് നിതിൻ ഗഡ്കരിയുടെ വകുപ്പ്. റോഡ് നിർമ്മാണത്തിലും, അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിലും അദ്ദേഹത്തിന്റെ ശ്രദ്ധയും താത്പര്യവും ഏറെ പ്രശംസനീയമാണ്. രാജ്യം ഗതാഗതമേഖലയിൽ കൈവരിച്ച നിരവധി നേട്ടങ്ങളിലൂടെ ഗതാഗത സമയം ദിനം പ്രതി ചുരുങ്ങുകയാണ്. ഇപ്പോഴിതാ ആയിരം കിലോമീറ്റർ ദൂരമുള്ള മുംബയ്-ബംഗളൂരു നഗരങ്ങളെ കേവലം അഞ്ച് മണിക്കൂറിൽ താണ്ടാനാവുമെന്ന തന്റെ സ്വപ്ന പദ്ധതിയാണ് ഗഡ്കരി അവതരിപ്പിക്കുന്നത്. മുംബയിൽ ശനിയാഴ്ച നടന്ന അസോസിയേഷൻ ഓഫ് നാഷണൽ എക്സ്‌ചേഞ്ച് മെമ്പേഴ്സ് ഒഫ് ഇന്ത്യയുടെ (എഎൻഎംഐ) 12ാമത് അന്താരാഷ്ട്ര കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്ര മന്ത്രി തന്റെ ഭാവി പദ്ധതികളെ കുറിച്ച് വാചാലനായത്.

ഗഡ്കരിയുടെ പ്രസംഗം ഞെട്ടലോടെയാണ് ആളുകൾ ശ്രവിച്ചത്. കാരണം നിലവിൽ പതിനേഴ് മണിക്കൂർ യാത്ര ചെയ്യേണ്ട മുംബയ്ക്കും ബംഗളൂരുവിനുമിടയിലുള്ള കാർ യാത്ര കേവലം അഞ്ച് മണിക്കൂറിലേക്ക് ചുരുക്കും എന്ന് പറഞ്ഞാൽ ആർക്കും വിശ്വസനീയമായി തോന്നുകയില്ല. ഏകദേശം ആയിരം കിലോമീറ്ററാണ് ഇരു നഗരങ്ങൾക്കും ഇടയിലുള്ളത്.

ഗ്രീൻ എക്സ്പ്രസ് ഹൈവേ

മുംബയ്ക്കും ബംഗളൂരുവിനും ഇടയിൽ ഒരു ഗ്രീൻ എക്സ്പ്രസ് ഹൈവേ തങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു എന്നാണ് ഗഡ്കരി പ്രസ്താവിച്ചത്. ഗ്രീൻ എക്സ്പ്രസ് ഹൈവേ വരുന്നതോടെ പൂനെക്കും ബംഗളൂരുവിനും ഇടയിൽ മൂന്നര മുതൽ നാല് മണിക്കൂർ മതിയാവും. മുംബയ് -പൂനെ എക്സ്പ്രസ് ഹൈവേയിൽ പൂനെ റിംഗ് റോഡിന് സമീപത്ത് നിന്നാവും ബാംഗ്ലൂരിലേക്കുള്ള ഹൈവേ ആരംഭിക്കുക. ഇതു പോലെയുള്ള 27 ഗ്രീൻ എക്സ്പ്രസ് ഹൈവേകളാണ് രാജ്യത്ത് അടുത്തതായി വരുന്നത്. നാഷണൽ വാട്ടർ ഗ്രിഡ് പോലെ നാഷണൽ ഹൈവേ ഗ്രിഡ് വികസിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

സ്വപ്നം സാദ്ധ്യമോ

ഗ്രീൻ എക്സ്പ്രസ് ഹൈവേകളിൽ ആയിരം കിലോമീറ്റർ അഞ്ച് മണിക്കൂർ കൊണ്ട് താണ്ടാൻ കഴിയുമോ ? ഈ ചോദ്യത്തിന് ഉത്തരം നൽകണമെങ്കിൽ ഒരു വാഹനം മണിക്കൂറിൽ ശരാശരി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കണം. അതായത് ചിലയിടങ്ങളിലെങ്കിലും വാഹനം 230-250 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചെങ്കിൽ മാത്രമേ ശരാശരി 200 കിലോമീറ്റർ വേഗത നിലനിർത്താനാവു. ഇത്രയും സ്പീഡിൽ സഞ്ചരിക്കുന്ന കാറുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ടോ എന്നതും ചോദ്യമാണ്. എന്നാൽ വിദേശ കാർ നിർമ്മാതാക്കളുടെ ഓഡി, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ്, ലാൻഡ് റോവർ തുടങ്ങിയ കാറുകൾക്ക് നിലവിൽ 200 കിലോമീറ്റർ ശരാശരി വേഗത നിലനിർത്താനുള്ള ശേഷിയുണ്ട്. എന്നാൽ ഈ വേഗത്തിൽ ഇന്ത്യയിലെ റോഡുകളിലൂടെ സഞ്ചരിക്കാനാവില്ലെന്ന് മാത്രം. ഗ്രീൻ എക്സ്പ്രസ് ഹൈവേ ഇന്ത്യയിൽ നടപ്പിലായാലും മികച്ച ഡ്രൈവിംഗിന് പരിശീലനം അത്യാവശ്യമാണ്.