
പാലോട്: ദീപാവലിക്ക് നാല് ദിവസം മാത്രം അവശേഷിക്കെ നന്ദിയോടിന്റെ പടക്കഗ്രാമത്തിൽ ജനത്തിരക്കേറി. നന്ദിയോട്, ആലംപാറ,മീൻമുട്ടി,പാലുവള്ളി,പുലിയൂർ,പ്ലാവറ തുടങ്ങിയ രണ്ട് കിലോമീറ്റർ ചുറ്റളവിൽ സർക്കാർ നിബന്ധനകൾ പാലിച്ച് അൻപതോളം കടകളാണ് പ്രവർത്തിക്കുന്നത്.ഇതിൽ ഇരുപതോളം കടകൾ പടക്കനിർമ്മാണ കേന്ദ്രങ്ങളോട് ചേർന്നാണുള്ളത്.
പടക്കനിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധന ഉണ്ടെങ്കിലും വിപണിയിൽ വലിയ വില വർദ്ധന വരുത്താൻ നിർമ്മാതാക്കൾ തയ്യാറാകാത്തത് വിപണിയെ ഉഷാറാക്കിയിട്ടുണ്ട്. ഓരോ ലൈസൻസിക്കും സ്ഥിരം തൊഴിലാളികളാണ് ഉള്ളത്.ഇവരുടെ ജോലിക്കുള്ള വേതനം നൽകുന്നത് ദീപാവലി വിപണിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ്.
ദീപാവലി അടുത്തതോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും എത്തുന്നവരുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്.
നിലവിലെ മഴ ശക്തമായ പ്രതിസന്ധിയാകുന്നുവെങ്കിലും വ്യാപാരികളും തൊഴിലാളികളും പ്രതീക്ഷ കൈവിട്ടുന്നില്ല. അമ്പലങ്ങളിലും പള്ളികളിലും വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് വരുത്തി പടക്കനിർമ്മാണ മേഖലയെ സംരക്ഷിക്കുന്ന നടപടികൾ അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ദീപാവലി പ്രതീക്ഷ
ഒൻപത് വർണ്ണങ്ങളിലുള്ള 15 സെന്റീമീറ്റർ നീളമുള്ള കമ്പിത്തിരികൾ, ഫയർ പെൻസിൽ, പുക മലിനീകരണമില്ലാത്ത ഫാൻസി പടക്കൾ, നാടൻ പടക്കങ്ങൾ തുടങ്ങിയവയും നന്ദിയോടിന്റെ മുഖമുദ്രയാണ്. ആയിരത്തോളം തൊഴിലാളികളും ഇരുപതോളം ലൈസൻസികളും ജീവിതത്തിൽ എന്തെങ്കിലും സ്വരൂപിക്കുന്നത് ദീപാവലി നാളിലാണ്.
ആശാന്മാരുടെ നാട്
ദീപാവലി സ്‌പെഷ്യൽ പടക്കങ്ങളുടെ വലിയ ശേഖരം തന്നെ ഇക്കുറിയും ഒരുക്കിയിട്ടുണ്ട്.പടക്കനിർമ്മാണത്തിൽ പേരും പെരുമയും വാനോളമെത്തിച്ച ആശാന്മാരുടെ നാടാണ് നന്ദിയോട്. പടക്ക വിപണിയിലും കമ്പക്കെട്ടിലും കേരളത്തിലെ തന്നെ ഏറ്റവും മിടുക്കരായ ആശാന്മാരാണ് നന്ദിയോടെന്നതാണ് പടക്ക ഗ്രാമത്തിന്റെ മുഖമുദ്ര. പൊട്ടാതെ പോകുന്ന പടക്കങ്ങൾ ഇല്ലായെന്നതാണ് നന്ദിയോടിന്റെ ഡിമാന്റ് കൂട്ടുന്നത്.
സ്‌പെഷ്യൽ ഡിസ്‌കൗണ്ട്
ശിവകാശിയിൽ ലഭിക്കുന്ന അതേ വില തന്നെയാണ് ഇവിടെയും. തറച്ചക്രം, പൂത്തിരികൾ, കമ്പിത്തിരി, റോക്കറ്റ്, ആകാശത്ത് പോയി 220 വിവിധ ശബ്ദത്തിലും, വർണ്ണങ്ങളും വാരി വിതറുന്ന വർണ്ണപ്പടക്കം, ഹോളി കാർട്ടൂൺ, ഫാൻസി പടക്കങ്ങൾ എന്നിവ വിലക്കുറവിൽ ഇവിടെ നിന്ന് കിട്ടും.