
കോഴിക്കോട് എരഞ്ഞിപ്പാലത്ത് അച്ഛനേയും അമ്മയേയും കുത്തി പരിക്കേൽപ്പിച്ച മകനെ കഠിന പരിശ്രമത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്. ലഹരിക്ക് അടിമയായ ഷൈൻ ആണ് സ്വന്തം മാതാപിതാക്കളായ ഷാജി (50), ബിജി (48) എന്നിവരെ കുത്തിക്കീറിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിനും കുത്തേറ്റ ഷാജിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കേരളം വലിയ നടുക്കത്തോടെയും അമ്പരപ്പോടെയും കേട്ട ആ സംഭവത്തെ കുറിച്ച് പറയുകയാണ് നടക്കാവ് എസ് എച്ച് ഒ. അദ്ദേഹത്തിന്റെ വാക്കുകൾ.
''രാത്രി 10.30 മണിയോടെയാണ് എസ്ഐ സംഭവത്തെ കുറിച്ച് എന്നെ അറിയിക്കുന്നത്.ആ സമയത്ത് പ്രതി തന്റെ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. അവരെ വളരെ പരിശ്രമപ്പെട്ടാണ് രക്ഷിച്ചത്. പിന്നീടാണ് കാല് പൊട്ടിക്കിടക്കുന്ന അച്ഛനെ കുത്തികൊല്ലുമെന്ന അവസ്ഥയിലേക്ക് പ്രതി എത്തിയത്. അപ്പോഴാണ് എസ്ഐയുടെ കോൾ എത്തുന്നത്. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലായതോടെ തോക്ക് കൂടെക്കരുതി. അസിസ്‌റ്റന്റ് കമ്മിഷണറെ വിളിച്ച് അനുമതി ചോദിച്ചു. വളരെ സൂക്ഷിക്കണം, അത്യാവശ്യം വന്നാൽ മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.
തുടർന്ന് 10.30 മുതൽ 1.30 വരെ അവനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. പക്ഷേ പെട്ടെന്നവൻ ഭയങ്കരമായി വയലന്റായി. ഇനി അച്ഛൻ ഈ ഭൂമിയിൽ വേണ്ട, തന്നെ ശ്രദ്ധിക്കാതെ പെങ്ങൾക്കു മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് കുത്താൻ ചെന്നത്. ചെറിയൊരു റൂമായതിനാൽ പെട്ടെന്ന് എന്തെങ്കിലും ചെയ്യാനും കഴിയാത്ത അവസ്ഥയായിരുന്നു, അച്ഛനെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോൾ ജോലി പോയാലും വേണ്ടീല എന്ന് കരുതി ഫയർ ചെയ്യുകയായിരുന്നു. യൂണിഫോമിട്ട് നമ്മൾ അവിടെ നിൽക്കുമ്പോൾ ഒരാളുടെ ജീവൻ നഷ്‌ടപ്പെട്ടാൽ പിന്നെന്താണ് കാര്യം? ''
നിങ്ങളുടെ അറിവിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ 99 95 96 66 66 എന്ന നമ്പറിൽ വാട്സ് ആപ്പ് വഴി അറിയിക്കാം. (യോദ്ധാവ്).