
പറവൂർ: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ. ഗോതുരുത്ത് കടൽവാതുരുത്ത് അക്കപ്പിള്ളി വീട്ടിൽ ജെൻസി (34) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മൂത്തകുന്നം ലേബർ ജംഗ്ഷനിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ജെൻസിയും, കൊല്ലം സ്വദേശിനിയായ സുഹൃത്തും ചേർന്ന് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത്. സ്ഥാപന ഉടമയുടെ ഭാര്യ മാത്രമാണ് ഈ സമയം കടയിലുണ്ടായിരുന്നത്.
സ്വർണ്ണാഭരണങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ട് മുക്കുവളകൾ പണയം വച്ച് 65,000 രൂപ കൈപ്പറ്റുകയായിരുന്നു .കൂടെയുണ്ടായിരുന്ന സുഹൃത്തായ യുവതിക്കായി അന്വേഷണം ഊർജിതമാക്കി. വടക്കേക്കര എസ്.എച്ച്.ഒ വി.സി. സൂരജിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.