vs-achutanandan

പൊതുവേദികളിൽ വി.എസ്. അച്യുതാനന്ദൻ എത്തിയാൽ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും മനസിൽ വിപ്ലവവീര്യം തിളച്ചു പൊങ്ങും. അവർ ആർത്തു വിളിക്കും- 'കണ്ണേ കരളേ വി.എസേ, കേരള മണ്ണിൻ പൊൻമുത്തേ..." മലയാളികൾക്ക് കണ്ണും കരളുമൊക്കെയാണ് വി.എസ്. വിഭാഗീയതയുടെ കാലത്തും വി.എസ് വേദിയിലേക്കെത്തുമ്പോൾ നിശ്ശബ്ദത പാലിക്കാൻ നിർബന്ധിക്കപ്പെട്ടിരുന്നവരുടെ പോലും മുഷ്ടികൾ ചുരുളുമായിരുന്നു. വി.എസിനെ അഭിവാദ്യം ചെയ്യുന്നവർ എല്ലാവരും സി.പി.എം പ്രവർത്തകരാകണമെന്നില്ല. പാർട്ടി എന്തെന്നറിയാത്ത കൊച്ചുകുട്ടികൾക്കു പോലും വി.എസ് ആവേശമാണ്. വി.എസ്. എന്ന മലയാളക്കരയുടെ വിപ്ലവസൂര്യന് ഇന്ന് പ്രായം 99 തികയും. ആ സൂര്യന്റെ ചെങ്കതിർ ശോഭ അനുഭവങ്ങളുടെ ആലയിൽ ചുട്ടുപഴുത്ത് രൂപപ്പെട്ടതാണ്.

അച്യുതാനന്ദന് നാല് വയസുള്ളപ്പോഴാണ് അമ്മയ്ക്ക് വസൂരി വന്നത്. അത്യാസന്നനിലയിൽ അകലെയുള്ള ഓലക്കൂരയിൽ കിടക്കുകയാണ് അമ്മ. അവർക്ക് അവസാനമായി മക്കളെ കാണണം. മക്കളെ അവിടെയെത്തിച്ചു. ഓലക്കീറിന്റെ പഴുതിലൂടെ ആ അമ്മ മക്കളെ കണ്ണീരോടെ കണ്ടു. കാര്യമെന്തെന്ന് അറിയില്ലെങ്കിലും മക്കൾ കരഞ്ഞു. അമ്മ തങ്ങളെ കൈകാട്ടി വിളിക്കുന്നത് നാലുവയസുകാരൻ കണ്ടു... അങ്ങോട്ടു കുതിക്കാൻ ശ്രമിച്ചു. മറ്റുള്ളവർ പിടിച്ചുനിറുത്തി. കരഞ്ഞു തളർന്ന് തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി ആ കുട്ടി നടന്നു. മക്കൾ മറഞ്ഞതും ആ അമ്മയുടെ മിഴികൾ എന്നന്നേക്കുമായി അടഞ്ഞു. പിന്നെ അച്ഛൻ ശങ്കരൻ തന്നെയായിരുന്നു അമ്മയും. വി.എസിന് പതിനാറ് വയസുള്ളപ്പോൾ അച്ഛനും കടുത്തരോഗം വന്നു മരിച്ചു. അന്നത്തോടെ വി.എസ് നിരീശ്വരവാദിയായി.

അതേക്കുറിച്ച് ഒരിക്കൽ അദ്ദേഹം പറഞ്ഞതിങ്ങനെ:

'അച്ഛന്റെ രോഗം മാറണേ എന്നുപറഞ്ഞ് ഞാൻ പതിവായി പ്രാർത്ഥിക്കുമായിരുന്നു. അറിയാവുന്ന എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചു. വൈദ്യരുടെ അടുത്തുപോയി അച്ഛന് മരുന്ന് വാങ്ങിയിരുന്നതും ഞാനായിരുന്നു. പക്ഷേ, എന്തുകാര്യം? അച്ഛൻ മരിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു. പിന്നെ, ഞാൻ പ്രാർത്ഥിച്ചിട്ടില്ല, ഒരു ദൈവത്തിനെയും വിളിച്ചതുമില്ല. വലുതായപ്പോൾ ശാസ്ത്രപുസ്തകങ്ങൾ വായിച്ചപ്പോഴാണ് പ്രാർത്ഥനയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലായത്.

'ഒരു പുനർജന്മ കഥ

1946 സെപ്തംബറിൽ പൂഞ്ഞാറിൽ ഒരു ബീഡിത്തൊഴിലാളിയുടെ വീട്ടിൽ കഴിയുമ്പോൾ വി.എസ് പൊലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട പൊലീസ് ഔട്ട്‌പോസ്റ്റിലും പിന്നീട് പാലാ സ്റ്റേഷനിലും കൊണ്ടുവന്ന് മർദ്ദിച്ചു. ഒരു പൊലീസുകാരൻ തോക്കിന്റെ ബയണറ്റ് കാലിൽ കുത്തിയിറക്കി. ലോക്കപ്പിലേക്ക് രക്തം തെറിച്ചു. അതോടെ ബോധരഹിതനായി. ഇതിനിടയിൽ ഒരു ദിവസം, 'ഇടിയൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നാരായണപിള്ള എന്ന പൊലീസുകാരൻ ലോക്കപ്പിലേക്ക് കയറി. പിന്നെ, ഇടിയോടിടി. ഇടിയുടെ ആഘാതത്തിൽ മൂത്രതടസ്സം നേരിട്ടു. ഇതിനിടയിൽ ബോധംകെട്ട വി.എസ് മരിച്ചുപോയെന്നാണ് പൊലീസ് കരുതിയത്. ചത്തെങ്കിൽ മൃതദേഹം കൊണ്ടുപോയി കാട്ടിൽ കളയാനായിരുന്നു നാരായണപിള്ളയുടെ കല്പന.

ജീപ്പിൽ കയറ്റി കൊണ്ടുപോകുമ്പോഴാണ് അതിലുണ്ടായിരുന്ന കോലപ്പൻ എന്ന് പേരുള്ള മോഷ്ടാവ് വി.എസ് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. കോലപ്പൻ കരഞ്ഞു പറഞ്ഞതിനെ തുടർന്ന് പൊലീസുകാർ വി.എസിനെ പാലായിലെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വി.എസിന് പുനർജന്മം. വി.എസിനെ മർദ്ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് പിന്നീട് അദ്ദേഹത്തെ ആശ്രയിക്കേണ്ടിവന്നു എന്നത് കാലത്തിന്റെ മറ്റൊരു തമാശ. തന്നെ ഇടിച്ചുപിഴിഞ്ഞ കൃഷ്ണൻനായർ എന്ന എസ്.ഐയാണ് ജാള്യതയോടെയാണെങ്കിലും വി.എസിനെ തേടിയെത്തിയത്. അപ്പോഴേയ്ക്കും കേരളം പിറന്നു കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലിരുന്ന കാലം. അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് വി.എസ്. പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി സി.എസ്. ഗോപാലപിള്ളയുടെ കത്തുമായാണ് കൃഷ്ണൻനായരുടെ വരവ്. സ്ഥാനക്കയറ്റത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ വി.എസ് ശുപാർശ ചെയ്യണം എന്നതായിരുന്നു ആവശ്യം.

ഹിന്ദി പഠനവും പുകവലിയും

പ്രായം എത്രയായാലും നിലപാടിൽ വിട്ടുവീഴ്ചയ്ക്കൊരുക്കമല്ലാത്ത നേതാവായിരുന്നു വി.എസ്. സ്വന്തം കാര്യത്തിലും ഒന്നു തീരുമാനിച്ചാൽ അത് നടപ്പാക്കിയിരിക്കും. അങ്ങനെയാണ് വി.എസ് ഹിന്ദി പഠിച്ചത്. ഹിന്ദിയിൽ പ്രസംഗിക്കണമെന്ന ഒരു താൽപര്യം. പിന്നൊന്നും ആലോചിച്ചില്ല. ഹിന്ദി അദ്ധ്യാപകനെ വിളിച്ചു വരുത്തി അതും പഠിച്ചെടുത്തു. കമ്പ്യൂട്ടർ വ്യാപകമായപ്പോൾ അതും പഠിച്ചു. ഒരു ശീലത്തിനും വി.എസിനെ തോൽപ്പിക്കാനായിട്ടില്ല. ചെറുപ്പത്തിൽ നന്നായി പുകവലിക്കുമായിരുന്നു. ചെയിൻ സ്‌മോക്കർ. 1959ൽ ഒരു പനി വന്നു. അത് ആസ്ത്‌മയിലേക്ക് മാറി. ഡോ.കെ.എൻ.പൈ ചോദിച്ചു 'പുകവലി ഒഴിവാക്കിക്കൂടേ. ' 'ഒഴിവാക്കാം' എന്ന് സമ്മതിച്ചു. 'എപ്പോൾ മുതൽ' എന്നായി ഡോക്ടർ. 'ഇപ്പോൾ മുതൽ 'എന്ന് വി.എസിന്റെ മറുപടി. അതാണ് വി.എസ്. അതു മാത്രമല്ല വി.എസ്...