
കാഞ്ഞിരപ്പള്ളി: മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കി. കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ തുടർനടപടികളും അവസാനിപ്പിച്ചിട്ടുണ്ട്.
മോഷണത്തിലൂടെ തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും അതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ഹർജി നൽകിയത്. ഇക്കാര്യത്തിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്നത് ഗൗരവകരമാണ്. കേസ് ഒത്തു തീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പൊലീസിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി പ്രതിക്ക് അനുകൂലമായ വിധി പുറത്തിറക്കിയത്.
ഇടുക്കി എആർ ക്യാമ്പിലെ സിപിഒ പി.വി.ഷിഹാബിന് എതിരെയാണ് മാങ്ങ മോഷണക്കേസിൽ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ സെപ്തംബർ മുപ്പതിന് പുലർച്ചെയാണ് ഡ്യൂട്ടി കഴിഞ്ഞുപോകുന്നതിനിടെ ഇയാൾ കാഞ്ഞിരപ്പള്ളി ടൗണിലെ കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ചത്.
മാങ്ങ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുന്നത് സി സി ടി വിയിൽ പതിഞ്ഞിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ആദ്യംതന്നെ പൊലീസ് ശ്രമിച്ചെങ്കിലും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ അതിനുകഴിഞ്ഞില്ല. തുടർന്ന് മോഷണക്കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ സസ്പെൻഡ് ചെയ്തു. ഷിഹാബ് ഒളിവിൽപ്പോയി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതിയെ അറസ്റ്റുചെയ്യാത്തതിനെതിരെ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.