eldose-kunnappillil

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകിയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസിന്‍റെ വിശദീകരണം. എംഎൽഎയുടെ മറുപടിയിൽ, മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

'എൽദോസിന്റെ നടപടി ന്യായീകരിക്കുന്നില്ല. എൽദോസിന്റെ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കി എന്നത് സത്യമാണ്. പാർട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച ശേഷം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് നടപടി ഉണ്ടാകും. ജാമ്യാപേക്ഷയിലെ കോടതി നടപടി നോക്കുന്നില്ല, വിശദീകരണം നോക്കിയായിരിക്കും നടപടി.' -കെ സുധാകരൻ പറഞ്ഞു.

പി ആർ ഏജൻസി ജീവനക്കാരി എന്ന നിലയ്ക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും എല്‍ദോസ് വിശദീകരണത്തിൽ പറയുന്നു. പാർട്ടി നടപടി എടുക്കും മുമ്പ് തന്റെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം എൽദോസ് നല്‍കിയിട്ടുണ്ട്.

അതേസമയം, എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് കോടതി വിധി പറയും. എംഎൽഎക്കെതിരെ ചുമത്തിയ വധശ്രമം ഉൾപ്പടെയുള്ള പുതിയ വകുപ്പുകളുടെ വിശദ വിവരം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇത് കൂടി പരിശോധിച്ച ശേഷമാകും വിധി.