
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഫോൺ, പാസ്‌പോർട്ട് എന്നിവ കോടതിയിൽ സമർപ്പിക്കണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല, 22ാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, സമൂഹമാദ്ധ്യമങ്ങൾ വഴി പ്രകോപനപരമായ പോസ്റ്റുകൾ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, വധശ്രമം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് എൽദോസ് കുന്നപ്പിള്ളിലിനെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴിയടക്കം പരിശോധിച്ചതിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും എൽദോസിന് ജാമ്യം ലഭിച്ചതിൽ വിഷമമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. എന്നാൽ താൻ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എൽദോസ് കെപിസിസിക്ക് വിശദീകരണം നൽകിയതായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. പി ആർ ഏജൻസി ജീവനക്കാരി എന്ന നിലയ്ക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും എല്‍ദോസ് വിശദീകരണത്തിൽ പറഞ്ഞിരുന്നു. പാർട്ടി നടപടി എടുക്കും മുമ്പ് തന്റെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം എൽദോസ് നല്‍കിയിട്ടുണ്ട്.