p-a-muhammad-riyas

കോട്ടയം: മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന 16 റോഡുകൾ അറ്റകുറ്റപ്പണിയടക്കം നടത്തി മികവുറ്റ നിലയിലാക്കിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി റോഡുകളുടെ നിലവാരം പരിശോധിക്കുന്നതിനായി മുണ്ടക്കയം-ഏരുമേലി, പൊൻകുന്നം മേഖലയിലെ റോഡുകളും പാലങ്ങളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.


മൂന്ന് റോഡുകളുടെ കൂടി അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കും. ഇതിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന കോട്ടയം ജില്ലയിലെ റോഡുകൾ മികവാർന്ന നിലയിലാണ്. പ്ലാപ്പള്ളി റോഡിന്റെ നിർമാണം ആരംഭിച്ചു. നവംബർ 10നകം നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.


എം.എൽ.എമാരും ജില്ലാ കളക്ടറും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ടീമായി രണ്ടുദിവസമായി നടത്തുന്ന റോഡ് പരിശോധന ഫലപ്രദമായിരുന്നു. ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സെപ്‌തംബർ 23ന് പ്രധാനപ്പെട്ട 19 റോഡുകൾ തിരഞ്ഞെടുത്ത് സ്ഥിതിഗതികൾ പരിശോധിച്ചിരുന്നതായും റോഡുകൾ മികവുറ്റതാക്കാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നതായും ഇതനുസരിച്ചുള്ള നടപടികൾ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.

കണമല പാലം, കണമല - മൂക്കൻപെട്ടി - കോരുത്തോട് - കോസ് വേ പാലം- മുണ്ടക്കയം റോഡ്, പൊൻകുന്നം-പുനലൂർ റോഡ്, പൊൻകുന്നം-എരുമേലി റോഡ് എന്നിവിടങ്ങൾ മന്ത്രിയും സംഘവും സന്ദർശിച്ചു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, കെ.യു. ജനീഷ് കുമാർ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.