new-brahmos-missiles

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷിയ്ക്ക് കരുത്തായി നെക്സ്റ്റ് ജനറേഷൻ മിസൈലായ ബ്ര‌ഹ്മോസ് 2025-ഓടെ അവതരിപ്പിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ. 300 കിലോ മീറ്റർ അടിസ്ഥാന ദൂര പരിധിയായാണ് ബ്ര‌ഹ്മോസ് മിസൈലുകൾ നിർമിക്കാൻ ശ്രമിക്കുന്നത്. ഡിസെൻ ഘട്ടമായതിനാൽ ദൂര പരിധിയിൽ വർധനവിനും കുറവിനും സാദ്ധ്യതയുണ്ട്. നിർമാണശേഷം സുഖോയ്-30 എംകെഐ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എന്നീ യുദ്ധവിമാനങ്ങളിൽ മിസൈലുകൾ ഘടിപ്പിക്കും. കരയിലെ ലക്ഷ്യങ്ങൾ ഭേദിക്കാനായി നിർമിക്കുന്ന പുതിയ മിസൈലുകൾ പരീക്ഷിച്ച് വിജയമായാൽ കടലിലെ ലക്ഷ്യങ്ങൾക്കായും തയ്യാറാക്കും.

ഉത്തർപ്രദേശിലെ പ്രതിരോധ ഇടനാഴിയുടെ കീഴിലാണ് ബ്ര‌ഹ്മോസ് മിസൈൽ നിർമാണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള നിർമാണശാലകൾ സ്ഥാപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി നിർമാണശാലകൾ രണ്ടു വർഷത്തിനകം പ്രവർത്തന സജ്ജമാക്കുമെന്നും അതിന് ശേഷം മിസൈൽ നിർമാണം വാണിജ്യ, പ്രതിരോധ ആവശ്യങ്ങൾക്കായി ആരംഭിക്കുമെന്നും ബ്രഹ്മോസ് എയറോ സ്പേസ് അറിയിച്ചു. ഭാരം കുറഞ്ഞതും ചെറുതും ഒതുക്കമുള്ളതുമായ പുതിയ തലമുറയിൽപ്പെടുന്ന ബ്ര‌ഹ്മോസ് മിസൈൽ ശ്രേണി വ്യേമസേനയെ കൂടുതൽ പ്രവർത്തന ക്ഷമമാക്കും.വ്യോമ പ്രതിരോധത്തിനായി സുഖോയ്-30എംകെഐ, തേജസ് എന്നീ യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാനാണ് പദ്ധതി. പല രാജ്യങ്ങളും ചെറിയ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വരുന്നതിനാൽ ബ്ര‌ഹ്മോസിന്റെ കയറ്റുമതി സാദ്ധ്യതയും പരിശോധിച്ച് വരികയാണ്.