
തിരുവനന്തപുരം: നിയമ മന്ത്രി വിവരമില്ലാത്തവനും അജ്ഞനുമാണെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം കാര്യം മനസിലാക്കാതെയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മലയാളം നല്ല പോലെ മനസിലാക്കാൻ പറ്റാത്തതു കൊണ്ടാകാം ഗവർണർ അങ്ങനെ പറഞ്ഞത്. ചാൻസലറുടെ അധികാരത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകില്ല. മാദ്ധ്യമങ്ങളിലൂടെയല്ല മന്ത്രിയും ഗവർണറും സംസാരിക്കേണ്ടതെ്നും പി. രാജീവ് വ്യക്തമാക്കി.
മന്ത്രി പി. രാജനും ഗവർണറെ വിമർശിച്ചെത്തി. ഗവർണർ അതിരു വിടരുതെന്ന് കെ. രാജൻ പറഞ്ഞു. എല്ലാവരും ഭരണഘടനയ്ക്ക് താഴെയാണെന്ന് മനസിലാക്കി പ്രവർത്തക്കണമെന്നും രാജൻ ആവശ്യപ്പെട്ടു. ഭരണഘടനയുടെ പേരിലാണ് ഗവർണറെ ആദരിക്കുന്നത്. ഗവർണർ പദവിയെ തരം താഴ്ത്താൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കരുത്. യൂണിവേഴ്സിറ്റികളിൽ നിയമസഭക്കും സർക്കാരിനും അവകാശമില്ലെന്ന് പറയുന്നത് എങ്ങനെയാണെന്നും നിയമസഭയാണ് സർവകലാശാല നിയമങ്ങൾ പാസാക്കിയതെന്നും രാജൻ വ്യക്തമാക്കി.
നിയമവും ഭരണഘടനയും മന്ത്രിക്ക് അറിയില്ല എന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്.. വിവരമില്ലാത്ത ഇവരെപ്പോലുള്ളവർ ഭരിക്കുന്നതുകൊണ്ടാണ് ആളുകൾ പുറത്തേക്ക് പോകുന്നത്. ഗവർണറുടെ നടപടികൾ പരിശോധിക്കാൻ കോടതിക്ക് മാത്രമേ അധികാരമുള്ളു. ഏത് സാഹചര്യത്തിലാണ് താൻ അത് പറഞ്ഞതെന്ന് പരിശോധിക്കണം. ഭരണഘടന തകർന്നാൽ ഗവർണർക്ക് ഇടപെടാനുള്ള അധികാരമുണ്ട്.എല്ലാ സാഹചര്യത്തിലും ഗവർണർക്ക് ഇടപെടാനുള്ള അധികാരമില്ല. ഏത് സാഹചര്യത്തിലാണ് താൻ അത് പറഞ്ഞതെന്ന് പരിശോധിക്കണം. പരിധി ലംഘിക്കരുതെന്നും മന്ത്രിമാർക്ക് ഗവർണർ മുന്നറിയിപ്പ് നൽകി.