
പാനൂർ: കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും കത്തിയും ഒരു ബാഗിലാക്കി മാനന്തേരിയിലെ ഒരു കുളത്തിലാണ് ഉപേക്ഷിച്ചത്. ഇതിനുമുകളിൽ ഒരു കല്ലുംവച്ചിരുന്നു. ഇന്നലെ പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ ഇവ കണ്ടെത്തി. ബാഗിൽ കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ, മുളകുപൊടി, കയർ എന്നിവയുമുണ്ടായിരുന്നു. പ്രതിയുടെ ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. വിഷ്ണുപ്രിയയെ വിളിക്കാൻ ശ്രമിച്ച മറ്റൊരു സിംകാർഡും കണ്ടെത്തി. ബൈക്കും കസ്റ്റഡിയിലെടുത്തു.
ബാഗിൽ ബാർബർ
ഷോപ്പിലെ മുടിയും
കുളത്തിൽ ഉപേക്ഷിച്ച ബാഗിൽ ആയുധങ്ങൾക്കൊപ്പം ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടിയും വിതറിയിരുന്നു. മുടി കണ്ടാൽ ആരും ബാഗ് തുറന്നുനോക്കില്ലെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ മൊഴി.
'ശിക്ഷ 14 വർഷമല്ലേ.."
'പതിനാലു വർഷമല്ലേ ശിക്ഷ?, എനിക്ക് 39 വയസ് ആകുമ്പോഴേക്കും ഞാൻ പുറത്തിറങ്ങും. ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസിലാക്കിയിട്ടുണ്ട്.." 25കാരനായ പ്രതി ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞ വാക്കുകൾ. കൂസലില്ലാതെയായിരുന്നു ചോദ്യങ്ങൾക്കുള്ള മറുപടി.