explosion

ചെന്നൈ: കോയമ്പത്തൂരിൽ സ്ഫോ‌ടനം നടന്ന് ഒരാൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ പൊട്ടിത്തറിച്ച് യുവാവ് മരിച്ച സംഭവം ചാവേർ ആക്രമമാണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇന്നലെ പുലർച്ചെ നാലോടെ കോയമ്പത്തൂർ ടൗൺ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉക്കടം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ ജമേഷ മുബിൻ (25) ആണ് സ്ഫോടനത്തിൽ മരിച്ചത്.

നാലുപേർ ചേർന്ന് സ്‌ഫോടനം നടന്ന കാറിൽ സാധനങ്ങൾ എടുത്തുവയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സ്‌ഫോടനസമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ ആകാം ഇതെന്നാണ് നിഗമനം. സ്‌ഫോടനം നടന്ന ടൗൺ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീടിന് സമീപത്തെ ദൃശ്യങ്ങളുമാണ് പൊലീസിന് ലഭിച്ചത്. രാത്രി 11.45 സിസിടിവിയിൽ റെക്കോർഡ് ആയ ദൃശ്യങ്ങളാണ് പരിശോധിച്ചത്.

ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിൽ ഏഴുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ജമേഷയെ ബന്ധപ്പെട്ടവരെയും ജമേഷ സന്ദർശിച്ചവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ജമേഷ മുബിനെ 2019ൽ ഐ എസ് ബന്ധം ആരോപിച്ച് എൻ ഐ എ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ എൻ ഐ എ റെയ്‌ഡ് നടത്തിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ജമേഷയുടെ ഉക്കടത്തെ വീട്ടിൽ നടന്ന പരിശോധനയിൽ സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമാണെന്ന സംശയത്തിന് കാരണം. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, സൾഫർ, അലുമിനിയം പൗഡർ എന്നിവയാണ് ജമേഷയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. നഗരത്തിൽ ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാൽ വലിയ സ്‌ഫോടനത്തിന് ഇയാൾ പദ്ധതിയിട്ടതായാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ ജമേഷ വീട്ടിൽ തനിച്ചായിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ കണ്ടവർ ഇയാൾക്കൊപ്പം ഉണ്ടായിരുന്നിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.

ചെക്ക് പോസ്റ്റിൽ പൊലീസിനെ കണ്ട് യുവാവ് കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇയാൾ മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഈ കാർ ഒൻപത് തവണ കൈമാറ്റം ചെയ്യപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 മോഡലിലുള്ള കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സ്ഫോടത്തിൽ കാർ രണ്ടായി തകർന്നു. കാറിൽ നിന്ന് പൊട്ടാത്ത മറ്റൊരു എൽ പി ജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ളാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ്, മാർബിൾ ചീളുകൾ, ആണികൾ എന്നിവ കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്ര കവാടത്തിലെ താത്‌കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു.

സ്‌ഫോടനത്തിന് പിന്നാലെ കോയമ്പത്തൂർ ജില്ലയിൽ ഉടനീളം സുരക്ഷ ശക്തമാക്കിയിരിക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ദീപാവലി ആഘോഷം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് സുരക്ഷാ മേൽനോട്ടം ഏകോപിപ്പിക്കുകയാണ്. നഗരത്തിലേയ്ക്ക് കടക്കുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തിയിരുന്നു.