
കൊച്ചി: വൈസ് ചാൻസലർക്ക് തത്കാലം തുടരാമെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ്. ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ തുടരാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ പറഞ്ഞു. രാജി ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. വി,സിമാർക്കെതിരെ നടപടി നിയമപ്രകാരം വേണമെന്നും കോടതി വ്യക്തമാക്കി.
കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായി. ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
.വി.സി നിയമനങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. സാങ്കേതിക സർവകലാശാല വി.സി. നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട്. വിധി ബാധകമാണെങ്കിൽ 24 വരെ വി.സിമാരെ തുടരാൻ അനുവദിച്ച ഗവർണർ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതു വരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകും. നിയമനാധികാരി ചാൻസലാറാണ് എന്തു കണ്ട് ചാൻസലർക്ക് നടപടിയെടുത്തു കൂടാ എന്നും കോടതി ചോദിച്ചു.
തത്സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.സിമാർ ഹർജി നൽകിയത്. ഗവർണറുടെ നോട്ടീസ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.