
കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്‌പിക്ക് മുന്നിൽ കീഴടങ്ങി. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി ചോദ്യം ചെയ്യലിന് വിധേയമാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 16ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ പ്രതി പിറ്റേന്ന് രാവിലെ യുവതിക്കെതിരെ ലൈംഗികാതിക്രമത്തിന് മുതിർന്നു എന്നാണ് പരാതി. പരാതിക്കാരി പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി അക്രമത്തിന് മുതിർന്നത് എന്നാണ് പ്രോസിക്യൂഷൻ കേസ്. ആരോപിക്കപ്പെട്ട കുറ്റം പ്രഥമദൃഷ്ട്യാ ബാധകമല്ലെന്ന കീഴ്ക്കോടതി നിഗമനം ഹൈക്കോടതി റദ്ദാക്കി. ജാതി സമ്പ്രദായത്തിനെതിരെ പോരാടുന്ന സിവിക് ചന്ദ്രൻ, പട്ടികവർഗ വിഭാഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് യുവതിയെ ഉപദ്രവിച്ചെന്ന ആരോപണം വിശ്വസനീയമല്ലെന്ന് സെഷൻസ് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ നിഗമനം ഹൈക്കോടതി റദ്ദാക്കി.
എഴുത്തുകാരിയും അദ്ധ്യാപികയുമായ മറ്റൊരു യുവതിയുടെ പരാതിയിലും സിവിക് ചന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഏപ്രിൽ മാസത്തിൽ നടന്ന സംഭവത്തിലാണ് യുവതി പരാതി നൽകിയത്. സംഭവത്തെ തുടർന്ന് നിരന്തരം ഫോൺ വഴി ശല്യം തുടർന്നു എന്നും പരാതിയുണ്ടായിരുന്നു. ഈ കേസിൽ മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൊയിലാണ്ടി പൊലീസ് സിവിക്കിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.