
ഇന്ത്യയിൽ ഏറ്റവും വലിയൊരു ആഘോഷത്തിൽ ഋഷി സുനക് പങ്കെടുത്തത് 2009 ൽ ബംഗളൂരുവിൽ നടന്ന സ്വന്തം വിവാഹച്ചടങ്ങിലാകും. ഇപ്പോൾ സുനകിന്റെ പ്രധാനമന്ത്രിപദത്തെ ബ്രിട്ടീഷുകാരെക്കാളേറെ, ഇന്ത്യക്കാർ അഭിമാനലഹരിയിൽ ആഘോഷമാക്കുമ്പോൾ കാലത്തിന്റെ ഒരു കണക്കുതീർക്കൽ കൂടി അതിനു പിന്നിലുണ്ടെന്നു പറയാതിരിക്കാനാവില്ല.
പൊക്കം അഞ്ചടി ആറിഞ്ച്, അഥവാ അഞ്ചരയടി. കൊച്ചു മനുഷ്യനെന്നു വിശേഷിപ്പിച്ച് , ലിറ്റിൽ സുനകെന്നു വിളിച്ചവരോട് ഋഷി സുനക് ഒരിക്കൽ പറഞ്ഞു. ബ്രിട്ടൻ ഭരിച്ച ഉരുക്കുവനിത മാർഗരറ്റ് താച്ചറുടെ ഉയരം അഞ്ചടി അഞ്ചിഞ്ച് മാത്രമായിരുന്നുവെന്ന്. കഴിവിലും യോഗ്യതയിലും വലിയ പൊക്കമുള്ള ഋഷി സുനക് എന്ന ഹൈന്ദവനായ ഇന്ത്യൻ വംശജൻ, ഒരിക്കൽ ഇന്ത്യയടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ നയിക്കുമ്പോൾ ചരിത്രം കാലത്തിലേക്ക് നോക്കി ചിരിക്കുന്നുണ്ടാവാം. പക്ഷേ ചരിത്രഗാഥ സാക്ഷ്യപ്പെടുത്താൻ ആ കാലത്തിന് സാക്ഷിയായ എലിസബത്ത് രാജ്ഞി കാത്തിരുന്നില്ല. പകരം മകൻ ചാൾസ് രാജാവ് സ്വന്തം രാജ്യത്തിന്റെ ചെങ്കോൽ ഋഷി സുനകെന്ന നാൽപ്പത്തിരണ്ടുകാരനു നൽകുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം സൂര്യനെപ്പോലെ ജ്വലിക്കും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ബ്രിട്ടന്റെ അധികാരത്താക്കോൽ ഇനി ഈ ഇന്ത്യൻ വംശജന്റെ കൈവശമാകും. നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് എന്ന മേൽവിലാസത്തിൽ ഇനി ഈ ഇന്ത്യൻ കൈയാെപ്പ് പതിയും. ബ്രിട്ടനിൽ ജനിച്ചുവളർന്ന സുനകിൽ നിന്ന് ഇന്ത്യ അമിതമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലായിരിക്കാം. പക്ഷേ നമ്മെ ഭിന്നിപ്പിച്ചു ഭരിച്ച സാമ്രാജ്യത്തെ ഇനി ഒരു ഇന്ത്യൻ വംശജൻ ഭരിക്കുമെന്ന ചിന്ത മാത്രം പോരെ ബ്രിട്ടനെ നോക്കി തല വാനോളം ഉയർത്തിപ്പിടിക്കാൻ.
യു.എസിലെ സ്റ്റാൻഫോഡ് ബിസിനസ് സ്കൂളിൽ ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പോടെ പഠിക്കുമ്പോഴാണ് ഋഷി പിൽക്കാലത്ത് തന്റെ ജീവിത സഖിയായി മാറിയ അക്ഷത നാരായണമൂർത്തിയെ കാണുന്നതും പ്രണയത്തിലാകുന്നതും. രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷത്തോടെയാണ് ഇരുവരും വിവാഹിതരായത്. കൃഷ്ണയെന്നും അനുഷ്‌കയെന്നും രണ്ടു മക്കളുണ്ട് ഈ ദമ്പതികൾക്ക്. അക്ഷത ഇപ്പോഴും ഇന്ത്യൻ പൗരത്വമുള്ള വ്യക്തിയാണ്. എലിസബത്ത് രാജ്ഞിയെക്കാൾ സ്വത്തുണ്ട് അക്ഷതയ്ക്കെന്ന് അന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 350 മില്യൺ പൗണ്ടായിരുന്നു എലിസബത്ത് രാജ്ഞിയുടെ സാമ്പാദ്യമെങ്കിൽ 430 മില്യൺ പൗണ്ടാണ് അക്ഷതയുടേത്. അച്ഛൻ എൻ.ആർ. നാരായണമൂർത്തിയുടെ ഐ.ടി സ്ഥാപനത്തിൽ അക്ഷതയ്ക്ക് 185 മില്യൺ പൗണ്ട് ഓഹരിയുമുണ്ട്. അക്ഷത ഡിസൈൻസ് എന്നൊരു ഫാഷൻ സ്ഥാപനവും വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനിയും നടത്തുന്നുണ്ട്. അക്ഷത തന്റെ വരുമാനത്തിന് അനുസൃതമായി നികുതി നൽകുന്നില്ലെന്നൊരു വിമർശനം സുനകിന്റെ എതിരാളികൾ ഉയർത്തിയിരുന്നു.
ജൂതവംശജനായ ഡിസ്രായേലിക്കുശേഷം ബ്രിട്ടനെ ഭരിക്കുന്ന ആദ്യ ക്രൈസ്തവേതര പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനക്. വെള്ളക്കാരനല്ലാത്ത ഒരാൾ ഭരിക്കാനെത്തുമ്പോൾ സുനകിന്റെ കഴിവുകളാണ് പൊതുവെ നിഷ്പക്ഷമതികളായ ബ്രിട്ടീഷുകാർ നിരീക്ഷിക്കുന്നത്. കൺസെർവേറ്റീവ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നിട്ട് ഏഴുവർഷമാകുമ്പോഴേക്കും പാർലമെന്റംഗത്വവും ധനകാര്യമന്ത്രി പദവും ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനവും സുനകിനെ തേടിയെത്തുമ്പോൾ അത് പുതിയൊരു ചരിത്രത്തിന്റെ രചനയാകുന്നു.
രാഷ്ട്രീയത്തിൽ വരും മുമ്പ് നിക്ഷേപ ഉപദേശകനും സാമ്പത്തികകാര്യ വിദഗ്ദ്ധനുമെന്ന നിലയിൽ പേര് കേട്ട സുനകിന് ഇന്ന് ബ്രിട്ടൻ നേരിടുന്ന സാമ്പത്തിക തകർച്ച ഏതൊക്കെ രീതിയിൽ പരിഹരിക്കാനാകുമെന്ന് ബ്രിട്ടീഷുകാർ മാത്രമല്ല ലോകംതന്നെ ഉറ്റുനോക്കുന്നുണ്ട്. യുക്രയിനെ വഴിവിട്ട് സഹായിച്ച് വലിയ പ്രതിസന്ധിയിലെത്തി നിൽക്കുന്ന യൂറോപ്യൻ രാഷ്ട്രങ്ങളുടെ മുന്നിലാണ് അക്കാര്യത്തിൽ ബ്രിട്ടന്റെ സ്ഥാനം. പ്രതിസന്ധികൾ ഒന്നൊന്നായി പരിഹരിക്കണമെങ്കിൽ ഏവരും ഒരുമിച്ചുനിൽക്കണമെന്നാണ് സുനക് പ്രധാനമന്ത്രി പ്രഖ്യാപനം വന്നശേഷം ആദ്യം നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചത്.
കൗമാരപ്രായത്തിൽ ലണ്ടനിലെ ഒരു റസ്റ്റോറന്റിൽ വച്ച് വർണവെറിയന്മാരുടെ പരിഹാസത്തിനും അപമാനിക്കലിനും താൻ വിധേയനായിട്ടുണ്ടെന്ന് ഋഷി സുനക് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയെന്ന നിലയിൽ ഇന്ത്യൻ വംശജനായ, ദക്ഷിണേന്ത്യയുടെ ഈ മരുമകനെ വലിയ ഉത്തരവാദിത്വങ്ങളാണ് കാത്തിരിക്കുന്നത്. ഈ വിജയം വെറും ദീപാവലി പടക്കമല്ലെന്നും ഇന്ത്യൻ സൂര്യന്റെ ഉദയമാണെന്നും തെളിയിക്കേണ്ടതും പ്രധാനമന്ത്രി ഋഷി സുനക് കാഴ്ചവയ്ക്കുന്ന പ്രവർത്തനങ്ങളായിരിക്കും.