
ചെന്നൈ : തമിഴ്നാട്ടിലെ ട്രിച്ചിയിൽ സൈബർ തട്ടിപ്പിൽ അനീഷ അമൽ എന്ന യുവതിക്ക് ഒൻപത് ലക്ഷം രൂപ നഷ്ടപ്പെട്ടു. മാസങ്ങൾക്ക് മുൻപ് യുവതിക്ക് 35 ലക്ഷവും, ബിഎംഡബ്ല്യു ആഡംബര കാറും വാഗ്ദ്ധാനം ചെയ്തുകൊണ്ട് അഞ്ജാതൻ സന്ദേശമയച്ചിരുന്നു. കോൻ ബനേഗ കോർപതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, വൻ തുകയും കാറും യുവതിക്ക് ലഭിച്ചു എന്നുമായിരുന്നു സന്ദേശം. ഈ നമ്പരിലേക്ക് അനീഷ വിളിച്ചപ്പോൾ നികുതി ആവശ്യങ്ങൾക്കായി 9,39,500 രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ആവശ്യപ്പെട്ട തുക ആദ്യം കൈമാറാൻ യുവതി മടിച്ചെങ്കിലും അജ്ഞാതന്റെ പ്രലേഭനത്തിൽ വീണ് ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. എന്നാൽ തുക നൽകിയിട്ടും സമ്മാനം ലഭിക്കാതെ വന്നതോടെ അനീഷ പൊലീസിൽ പരാതിപ്പെട്ടു. സൈബർ തട്ടിപ്പിൽ വീഴരുതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ ഇപ്പോഴും അജ്ഞതയാൽ തട്ടിപ്പിനിരയാകുകയാണ്.