
തൃശൂർ: വീട്ടുവളപ്പിൽ നിൽക്കുന്ന തേക്ക് മരം മുറിക്കാൻ ആദ്യം രണ്ടായിരം രൂപയും പിന്നീടത് 10000 രൂപയുമാക്കി കൈകൂലി ആവശ്യപ്പെട്ട് വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് അറസ്റ്റിൽ. കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്കും വില്ലേജ് ഓഫീസർ ഇൻചാർജ്ജുമായിരുന്ന വേലൂർ സ്വദേശി ചന്ദ്രനെയാണ് ഡി.വൈ.എസ്.പി. ജിം ടോംസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസർ വകുപ്പുതല പരിശീലനത്തിനായി അവധിയിലായിരുന്നു. ചന്ദ്രനായിരുന്നു വില്ലേജ് ഓഫീസറുടെ ചുമതല വഹിച്ചിരുന്നത്. ഇന്ന് വില്ലേജ് ഓഫീസർ അവധികഴിഞ്ഞ് ചുമതല തിരിച്ചേൽക്കാൻ എത്താനിരുന്നതാണ്. അതുകൊണ്ടുതന്നെയാണ് മരം മുറിക്കാനുള്ള അനുമതി നൽകാൻ രേഖയിൽ രാവിലെ തന്നെ ഒപ്പ് വെച്ച് നൽകാൻ ചന്ദ്രൻ പരിപാടി ആസൂത്രം ചെയ്തത്.
കമറുദ്ദീൻ എന്ന ആളാണ് മരം മുറി അനുമതിക്കായി അപേക്ഷ നൽകിത്. 55000 രൂപ വില വരുന്ന തേക്ക് തടിയാണ് മുറിക്കാനുണ്ടായിരുന്നത്. ആദ്യം സമീപിച്ചപ്പോൾ ചന്ദ്രൻ രണ്ടായിരം രൂപ മാത്രമാണ് കൈകൂലി ആവശ്യപ്പെട്ടിരുന്നത്. പിന്നീടത് പതിനായിരം രൂപയായി ഉയർത്തുകയായിരുന്നു. അതോടെയാണ് കമറുദ്ദീൻ വിജിലൻസിനെ സമീപിച്ചത്. സ്വന്തം ക്വാളിസ് കാറിൽ വില്ലേജ് ഓഫീസിലെത്തിയ ചന്ദ്രൻ മുൻകരുതലെന്ന നിലയിൽ ഗ്ലൗസ് ധരിച്ച കൈകൊണ്ടാണ് കൈകൂലി പണം സ്വീകരിച്ചത്. എന്നാൽ വിജിലൻസ് സംഘം സമീപത്തുതന്നെ നിലയുറപ്പിച്ചിരുന്നതിനാൽ കയ്യോടെ പിടികൂടുകയായിരുന്നു.
പൊടിയിട്ട് വിജിലൻസ് നൽകിയ പതിനായിരം രൂപക്കുള്ള നോട്ടുകളാണ് കമറുദ്ദീൻ ചന്ദ്രന് കൈമാറിയിരുന്നത്. രാസലായിനി പരിശോധനയിൽ കൈകൂലി തെളിഞ്ഞു. കയ്യോടെ അറസ്റ്റിലാകുകയും ചെയ്തു.