theft-case-

തിരുവല്ല: രണ്ടുദിവസം മുമ്പ് ഗൃഹപ്രവേശന ചടങ്ങുകൾ നടന്ന വീട്ടിൽ നിന്ന് 23 പവന്റെ സ്വർണാഭരണങ്ങളും 65,000 രൂപയും കവർന്നു. വിദേശ മലയാളിയായ തോട്ടഭാഗം ഇട്ടുവരുത്തിയിൽ കുന്നുംപുറത്ത് വീട്ടിൽ ഷാജി ചാക്കോയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെയാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പിന്നിലെ മുറിയുടെ ജനാല കുത്തിത്തുറന്ന് അലമാരയിലെ ബാഗുകളിൽ നിന്നാണ് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്. ജനാലയുടെ പാളി കുത്തിത്തുറന്ന മോഷ്ടാക്കൾ സ്വർണാഭരണം അടക്കം സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാര ജനാലയ്ക്ക് അരികിലേക്ക് വലിച്ചടുപ്പിച്ചു.

തുടർന്ന് അലമാരയുടെ മുകളിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൈവശപ്പെടുത്തി അലമാര തുറന്നശേഷമാണ് മോഷണം നടത്തിയത്. ഇന്നലെ രാവിലെ ആറിന് ഷാജിയുടെ ഭാര്യ ദീപ മുറിയിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ദീപയും മകളും വീടിന്റെ ഒന്നാംനിലയിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയിൽ ഷാജിയുടെ മാതാപിതാക്കൾ ഉണ്ടായിരുന്നു. ഇവർ കിടന്നിരുന്ന മുറിക്ക് സമീപമുള്ള മുറിയിലാണ് മോഷണം നടന്നത്. വീടിന്റെ ഒന്നാംനിലയുടെ പോർട്ടിക്കോയുടെ പുറത്തുനിന്നുള്ള വാതിൽ കുത്തിത്തുറക്കാൻ മോഷ്ടാക്കൾ ശ്രമിച്ചിരുന്നു. അത് പരാജയപ്പെട്ടതോടെയാണ് താഴത്തെ നിലയിലെ മുറിയുടെ ജനാല കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്.

സംഭവം അറിഞ്ഞ് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പത്തനംതിട്ടയിൽ നിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.