
ലണ്ടൻ : ഇന്ത്യൻ വംശജനായ ഋഷി സുനക് യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഇന്ത്യൻ സംസ്‌കാരം എത്രമാത്രം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ കന്നിപ്രസംഗം കണ്ടാൽ മതി. ചുമന്ന മന്ത്രച്ചരട് കെട്ടിയ കൈ ഉയർത്തിയാണ് അദ്ദേഹം അധികാരമേറ്റ ശേഷം രാജ്യത്തെ അഭിവാദ്യം ചെയ്തത്. അഭിമാനത്തോടെ തന്റെ സംസ്‌കാരത്തിന്റെ അടയാളം ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച ഋഷി സുനക് പ്രധാനമന്ത്രിയാവും മുൻപും ഇന്ത്യൻ സംസ്‌കാരത്തെ മുറുകെ ചേർത്ത് പിടിച്ചിരുന്നു.
സത്യപ്രതിജ്ഞ ഭഗവദ് ഗീതയിൽ തൊട്ട്
2017 ലെ പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച ഋഷി സുനക് സത്യപ്രതിജ്ഞ ചെയ്തത് ഹൈന്ദവരുടെ വിശുദ്ധ ഗ്രന്ഥമായ ഭഗവദ് ഗീതയിൽ തൊട്ടായിരുന്നു. തന്റെ ഹിന്ദു സ്വത്വം ഉറക്കെ പ്രഖ്യാപിക്കുന്നതിലും ഋഷി സുനക് മടികാട്ടിയിരുന്നില്ല.
ഞാൻ ഇപ്പോൾ ബ്രിട്ടനിലെ പൗരനാണ്. പക്ഷെ എന്റെ മതം ഹിന്ദു ആണ്. എന്റെ മതപരവും സാംസ്‌കാരികവുമായ പൈതൃകം ഭാരതീയമാണ്. ഞാനൊരു ഹിന്ദുവാണെന്നും എന്റെ സ്വത്വവും ഹിന്ദുവാണെന്നും ഞാൻ അഭിമാനത്തോടെ പറയുന്നു എന്നാണ് ഈ വിഷയത്തിൽ അദ്ദേഹം ഒരു സംശയത്തിനും ഇടവരുത്താതെ തന്റെ വിശ്വാസത്തെ കുറിച്ച് ലോകത്തെ അറിയിച്ചത്.
Who? Rishi Sunak (PM candidate)
— Sumit Arora (@LawgicallyLegal) August 25, 2022
Where ? London, England
What ? Performing Cow worship
That’s our rich cultural heritage we must be proud about.
तत् त्वम असि = Tat twam asi #Hinduism #Rishisunak #India #London #Hindutva pic.twitter.com/aaKdz9UM5R
ഈ വർഷത്തെ ജന്മാഷ്ടമി ദിനത്തിൽ ഋഷി സുനക് ഇന്ത്യക്കാരിയായ തന്റെ ഭാര്യയ്‌ക്കൊപ്പം യു കെയിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. ലണ്ടനിൽ വച്ച് ഭാര്യയ്‌ക്കൊപ്പം ഗോപൂജ നടത്തുന്ന ചിത്രവും അടുത്തിടെ പുറത്ത് വന്നിരുന്നു. പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതും ചിത്രത്തിൽ കാണാമായിരുന്നു. പതിവായി ഹാംഷെയറിലെ ക്ഷേത്രത്തിലാണ് ഈ ദമ്പതികൾ സന്ദർശനം നടത്താനെത്തുന്നത്. സതാംപ്ടണിലെ വൈദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രം സ്ഥാപിക്കാൻ മുൻകൈ എടുത്തത് ഋഷി സുനക്കിന്റെ മുത്തച്ഛൻ രാംദാസ് സുനകായിരുന്നു. നീണ്ട കാലം അദ്ദേഹം ക്ഷേത്രത്തിന്റെ ട്രെസ്റ്റിയായും സേവനം അനുഷ്ഠിച്ചു.
പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് ദീപാവലി ദിവസം
ഭാരതമുൾപ്പെടെ ലോകരാജ്യങ്ങളെ അടക്കിവാണിരുന്ന ബ്രിട്ടന്റെ ഭരണം ഇനി ഇന്ത്യൻ വംശജനായ ഋഷി സുനക്കിന്റെ കരങ്ങളിൽ. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്ന പ്രഖ്യാപത്തോടെ 42കാരനായ സുനക് ബ്രിട്ടന്റെ 57ാം പ്രധാനമന്ത്രിയായി ചുമതലയേറ്റു. 200 വർഷത്തിനിടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. ഹിന്ദു വിശ്വാസം പിന്തുടരുന്ന, വെള്ളക്കാരൻ അല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയും. ദീപാവലി ദിവസമാണ് ഋഷിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ്.
ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ ഋഷിയെ ചാൾസ് മൂന്നാമനാണ് സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചത്. പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള നടപടികളും ഋഷി ആരംഭിച്ചു. ഒരു വർഷത്തിനിടെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയാണ് സുനക്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ 45 ദിവസത്തെ ഭരണം അവസാനിപ്പിച്ച് ലിസ് ട്രസ് ഒഴിഞ്ഞതോടെയാണ് സുനകിന് അവസരമൊരുങ്ങിയത്. പ്രചാരണത്തിൽ മുന്നിട്ടു നിന്നിരുന്ന സുനകിനെ അവസാന റൗണ്ടിൽ പിന്തള്ളിയാണ് ലിസ് അന്ന് അധികാരത്തിലെത്തിയത്.
തിങ്കളാഴ്ച എം.പിമാർക്കിടയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ഋഷിക്ക് എതിരാളിയാകുമെന്ന് കരുതിയിരുന്ന മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ആദ്യം സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച ഹൗസ് ഒഫ് കോമൺസ് ലീഡർ പെന്നി മോർഡന്റ് നോമിനേഷൻ സമർപ്പണത്തിനുള്ള 100 എം.പിമാരുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് പിൻമാറി. ഇതോടെയാണ് പാർട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്ത് എതിരാളികളില്ലാതെ ഋഷി എത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാൾസ് മൂന്നാമൻ നിർവഹിച്ച ഭരണഘടനാപരമായ പ്രധാന ചുമതലകളിൽ ഒന്നായിരുന്നു ഋഷിയുടെ നിയമനം.
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ വിവാഹം കഴിച്ചതോടെ ഇന്ത്യയുടെ മരുമകനുമാണ് സുനക്. മക്കൾ കൃഷ്ണ, അനൗഷ്‌ക.
തെറ്റുകൾ തിരുത്തി മുന്നോട്ട്
ചാൾസ് മൂന്നാമനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ലണ്ടനിൽ തിരിച്ചെത്തിയ ഋഷി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് രാജ്യത്തെ അഭിസംബോധന ചെയ്തു. ലിസിന് ചില തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും എന്നാൽ അവ മോശം ഉദ്ദേശ്യത്തോടെ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ തിരുത്തൽ ഈ നിമിഷം തന്നെ തുടങ്ങിയിട്ടുണ്ട്. ഭാവിയിലേക്ക് രാജ്യത്തെ നയിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായി നിറവേറ്റുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. പ്രസംഗം 5 മിനിറ്റ് 56 സെക്കന്റ് നീണ്ടു. സമീപ വർഷങ്ങളിൽ അധികാരമേറ്റെടുത്ത ശേഷം ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ അഭിസംബോധനയായിരുന്നു ഋഷിയുടേത്. 2019ൽ ബോറിസ് ജോൺസൺ നടത്തിയ അഭിസംബോധന 11 മിനിട്ട് 13 സെക്കന്റ് ആയിരുന്നു.