
കോഴിക്കോട് :
കോഴിക്കോട്ട് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കാരശേരി പഞ്ചായത്തിലെ രണ്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബാംഗങ്ങളിൽ ചിലർക്കും രോഗലക്ഷണങ്ങൾ ഉണ്ട്, ഇതോടെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.
കാരശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചത്. ആറും പത്തും വയസുള്ള ആൺകുട്ടികൾക്കാണ് രോഗബാധ. ഇതിൽ പത്തുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചിക്കടകൾ, മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാർഡിുകളിലും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
മലിനജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണം. വയറളിക്കത്തിന് പുറമെ വയറുവേദനയും ഛർദ്ദിയും ഉണ്ടാകുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. പനി കൂടി ഉണ്ടാകുന്നതോടെ രോഗം മൂർച്ഛിക്കും.
ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുൻകരുതൽ. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.