
തിരുവനന്തപുരം : ധനമന്ത്രി കെ.എൻ. ബാലഗോപാൽ രാജി വച്ചു പോകേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ, സുരേന്ദ്രൻ പറഞ്ഞു. എത്രയും പെട്ടെന്ന് ബാലഗോപാലിനെ രാജി വയ്പ്പിക്കുന്നതാണ് പിണറായി വിജയന അഭികാമ്യം. വഷളാക്കി മുന്നോട്ടു കൊണ്ടുപോയാൽ സർക്കാരിന് ഭാവിയിൽ വലിയ തിരിച്ചടി വരാനേ സാദ്ധ്യതയുള്ളുവെന്ന് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. കെ.എൻ. ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
ഗവർണർ എടുക്കുന്ന ഓരോ തീരുമാനവും നിയമപരമായിട്ടാണ്. മന്ത്രിമാർ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ്. ഗവർണർക്കെതിരെ തെരുവിൽ പ്രതിഷേധിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ ആകാത്തത് കൊണ്ടാണെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
യു.പി പരാമർശത്തിലൂടെ ധനമന്ത്രി കെ .എൻ. ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാൽ ശ്രമിച്ചുവെന്നും ഗവർണർ കത്തിൽ പറയുന്നു. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തിൽ ആരോപിച്ചു.