
കൊച്ചി: എറണാകുളം ജില്ലയിലെ വൈപ്പിനിൽ ഗ്യാസ് ഏജൻസി ഉടമയായ വനിതയ്ക്കുനേരെ ഭീഷണിയുമായി സി ഐ ടി യു. താൽക്കാലിക ജീവനക്കാരായ നാലുപേരെ സ്ഥിരപ്പെടുത്തമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി എന്നാണ് റിപ്പോർട്ട്. ഉടമയുടെ ഭർത്താവിന് പ്രതിഷേധക്കാരിൽ നിന്ന് മർദ്ദനമേറ്റതായും പരാതിയുണ്ട്. തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ പോലും മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
യൂണിയൻ പ്രവർത്തകർ ഉടമയോട് തട്ടിക്കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചാകാനും കൊല്ലാനും അറിയാം, പൂട്ടി പൊക്കോന്നേ.. കേരളം ഭരിക്കുന്ന പാർട്ടിയാ, ഞങ്ങൾ ജോലി കൊടുത്തോളാം.. എന്നിങ്ങനെ യൂണിയൻ പ്രവർത്തകർ പറയുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം. സംഭവത്തിൽ മുനമ്പം പൊലീസ് കേസടുത്തിട്ടുണ്ട്.
പ്രദേശത്ത് തന്നെയുള്ള മറ്റൊരു ഏജൻസിക്കാർ ഇവിടത്തെ ചില മേഖലകളിൽ സിലിണ്ടർ വിതരണം ചെയ്യാൻ ഈ ഏജൻസിയെ ഏൽപ്പിച്ചു. ഇതിനായി നാലുതൊഴിലാളികളെ താൽക്കാലികമായി നിയമിക്കുകയും ചെയ്തു. ഇതിനിടെ ഗ്യാസ് വിതരണ കമ്പനി ഓരോ ദിവസവും വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ എണ്ണം കുറച്ചു. ഇതോടെ താൽക്കാലികമായി നിയമിച്ചവർക്ക് ജോലിയില്ലാതായി. ഇവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്ന് ഏജൻസി അറിയിച്ചു. ഇതിനെത്തുടർന്ന് തൊഴിലാളികൾ സി ഐ ടി യുവിൽ ചേർന്ന് ഏജൻസിക്ക് മുന്നിൽ സമരം സംഘടിപ്പിക്കുകയായിരുന്നു.