
കൊച്ചി: കർശന നടപടിയിലേയ്ക്ക് കടക്കാൻ കോടതിയെ നിർബന്ധിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ സമരക്കാരോട് ഹൈക്കോടതി. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്നും കോടതി നിർദേശിച്ചു. അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു കോടതിയുടെ പരാമർശം. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സമരം കാരണം തുറമുഖ നിർമാണം പൂർണമായും തടസപ്പെട്ടുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. സമരം പാടില്ല എന്ന് പറയാൻ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കൈയിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിർദേശം നൽകി. ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു.