modi-

ഇസ്ലാമാബാദ് : ചൈനീസ് നിർമ്മിതമായ ജെ എഫ് 17, ജെ 10 എന്നീ അത്യാധുനികമെന്ന് അവകാശപ്പെടുന്ന വിമാനങ്ങളുണ്ടെങ്കിലും പാകിസ്ഥാന് ഇപ്പോഴും ഒരു ആത്മവിശ്വാസക്കുറവുണ്ട്, പോരാത്തതിന് ഇന്ത്യയുടെ കൈവശം നല്ല പെട നൽകാൻ കരുത്തുള്ള റഫാലുമുണ്ട്. കൈയിലിരിപ്പ് കൊണ്ടും, കൈയിൽ കാശില്ലാത്തത് കൊണ്ടും ചൈനയല്ലാതെ മറ്റൊരു രാജ്യത്തിന്റെ കൈയിൽ നിന്നും പുത്തൻ ആയുധങ്ങൾ വാങ്ങാൻ പാകിസ്ഥാന് കഴിയുന്നുമില്ല. ഈ അവസരത്തിൽ യൂറോപ്യൻ രാജ്യമായ ഗ്രീസിൽ നിന്നും അവരുടെ പഴയ എ16 യുദ്ധവിമാനങ്ങൾ ലഭിക്കുമോ എന്ന് അന്വേഷിച്ചിരിക്കുകയാണ് പാകിസ്ഥാൻ. എന്നാൽ ഈ ആവശ്യം കേട്ടപാടെ ഗെറ്റൗട്ട് അടിച്ച് പാകിസ്ഥാനെ, ഗ്രീസ് പുറത്താക്കിയെന്നാണ് പ്രതിരോധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


എന്തിന് എഫ് 16 ?

പാകിസ്ഥാന്റെ കൈവശമുള്ളതിൽ ഇപ്പോഴും മികച്ച പ്രവർത്തനക്ഷമതയുള്ള വിമാനം അമേരിക്കയിൽ നിന്നും ലഭിച്ച എഫ് 16 വിമാനങ്ങളാണ്. എന്നാൽ ഇവ വർഷങ്ങൾ പഴക്കമുള്ളവയാണ്. അടുത്തിടെ എഫ് 16 വിമാനങ്ങളെ നവീകരിക്കാൻ അമേരിക്ക തയ്യാറായിരുന്നു. എന്നാൽ ഇന്ത്യയുടെ കടുത്ത എതിർപ്പാണ് ഈ വിഷയത്തിൽ അമേരിക്ക നേരിട്ടത്. ഇതേ തുടർന്ന് തങ്ങൾ ഉദ്ദേശിക്കുന്നത് പരിമിതമായ നവീകരണം മാത്രമാണെന്ന് അമേരിക്ക വ്യക്തമാക്കി, ഇതിന് പിന്നാലെ അടുത്തിടെ പാകിസ്ഥാനെ തള്ളിപ്പറയാനും ബൈഡൻ തയ്യാറായി.

ഇനിയും അമേരിക്കയിൽ നിന്നും എഫ് സീരീസ് വിമാനങ്ങളുടെ സ്‌പെയർ പാർട്സ് പോലും ലഭിക്കാൻ ബുദ്ധിമുട്ടേറെയാണെന്ന് മനസിലാക്കിയാണ് അമേരിക്ക ഗ്രീസിനോട് അടുക്കാൻ ശ്രമിച്ചത്. എന്നാൽ ഇവിടെയും പാകിസ്ഥാന് ഇന്ത്യയെന്ന വൻമതിലിൽ തട്ടി നിൽക്കേണ്ടി വന്നു. ഗ്രീസുമായി അടുത്തിടെ ഇന്ത്യ മികച്ച ബന്ധമാണ് പുലർത്തുന്നത്. ഇതിന് പിന്നിലും പാക് ഫാക്ടർ ഉണ്ട്. യൂറോപ്പിൽ നിന്നും പാകിസ്ഥാനെ കൈ മെയ് മറന്ന് സഹായിക്കുന്ന രാജ്യമാണ് തുർക്കി, ഈ തുർക്കിയുടെ അയൽ രാജ്യമാണ് ഗ്രീസ്. പോരാത്തതിന് തുർക്കിയും ഗ്രീസും തമ്മിൽ കടുത്ത ശത്രുതയിലുമാണ്. ശത്രുവിന്റെ ശത്രു മിത്രമെന്ന പൊതു തത്വത്തിലാണ് ഇന്ത്യ ഗ്രീസുമായി അടുത്തത്. ഇത് കൂടി മനസിൽ വച്ചാണ് പാകിസ്ഥാൻ ഗ്രീസിൽ ഒരു കൈ നോക്കാൻ ഇറങ്ങിയത്. എന്നാൽ അത് പരാജയപ്പെടുകയായിരുന്നു.

ഗ്രീസിൽ നിന്നും പാകിസ്ഥാൻ സ്വന്തമാക്കാൻ തീരുമാനിച്ചത് എത്ര വിമാനങ്ങളാണെന്ന വിവരം പുറത്ത് വന്നിട്ടില്ല. ഏതായാലും പാക് ആഗ്രഹം മുളയിലേ ഗ്രീസ് നുള്ളിയെന്ന റിപ്പോർട്ടാണ് കഴിഞ്ഞയാഴ്ച മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.