
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകനായ കപിൽ സിബലിന് നൽകുന്ന ഫീസ് ലക്ഷങ്ങൾ. ഒറ്റ തവണ ഹാജരാകുന്നതിന് 15.5 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.
കേസിന്റെ വിചാരണ ബംഗളൂരുവിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൺഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ട്രാൻസ്‌ഫർ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ചതിന് പിന്നാലെ ഒക്ടോബർ പത്തിന് സംസ്ഥാന സർക്കാരിന് വേണ്ടി കപിൽ സിബൽ സുപ്രീം കോടതിയിൽ ഹാജരായി. തുടർന്ന് സിബലിന് 15.5 ലക്ഷം രൂപ കൈമാറുന്നതിനായുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി ഹരി പുറത്തിറക്കി. തുക കൈമാറുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡിയുടെ ഹർജി നവംബർ മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. അന്നും കപിൽ സിബലായിരിക്കും സർക്കാരിന് വേണ്ടി ഹാജരാവുന്നത്.
കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് സ്വർണക്കടത്ത് കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ ഡി കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിൽ കേസിന്റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകുമെന്നാണ് ഇഡിയുടെ വാദം. സ്വപ്ന സുരേഷ്, സന്ദീപ് നായർ, ശിവശങ്കർ, സരിത്ത് എന്നിവരാണ് കേസിലെ പ്രതികൾ. അതേസമയം, കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹർജിക്കെതിരെ എം ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിധി പറയും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നായിരുന്നു ശിവശങ്കർ ഹർജിയിൽ ആവശ്യപ്പെട്ടത്.