
'ക്യാഷ് ഓൺ ഡെലിവറി' ഓപ്ഷൻ തിരഞ്ഞടുക്കുന്ന ഉപഭോക്താക്കളിൽ നിന്നും അധിക ഫീ ഈടാക്കാനുള്ള തീരുമാനവുമായി ഇ കൊമേഴ്സ് സ്ഥാപനമായ 'ഫ്ളിപ്പ്കാർട്ട്'. ഓർഡർ നടത്തുന്ന സമയത്ത് തുക മുഴുവനായി അടയ്ക്കാത്തവർക്ക് 'ഹാൻഡ്‌ലിംഗ് ഫീ' വകയിലായിരിക്കും ഇനി മുതൽ പണം നഷ്ടാകുക. നിലവിൽ ഫ്ലിപ്പ്കാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർക്ക് 500 രൂപ വരെയുള്ല ഓർഡറുകൾക്ക് മാത്രമാണ് ഇത്തരത്തിൽ പ്രത്യേക ഡെലിവറി ചാർജ് നൽകേണ്ടത്. എന്നാൽ ഇനി മുതൽ ഈ പരിധി ബാധകമല്ലാത്തതിനാൽ എല്ലാ ക്യാഷ് ഓൺ ഡെലിവറികൾക്കും ഫ്ളിപ്പ് കാർട്ട് അഞ്ച് രൂപ ഈടാക്കുന്നതായിരിക്കും.
ഫ്ളിപ്പ്കാർട്ടിൽ നിന്നും 500 രൂപയിൽ താഴെ വിലയുള്ല ഉത്പന്നങ്ങൾ ഓർഡർ ചെയ്താൽ സാധാരണയായി ഡെലിവറി ഫീസ് ആയി 40 രൂപ നൽകേണ്ടതായുണ്ട്. ഫ്ലിപ്പ്കാർട്ട് പ്ളസ് എന്ന ലേബലിലുള്ല ഉത്പന്നങ്ങൾക്കാണ് ഇത്തരത്തിൽ തുക നൽകേണ്ടിയിരുന്നത്. അത് കൊണ്ട് തന്നെ വില കുറഞ്ഞ ഒന്നിലധികം ഉത്പന്നങ്ങൾ ഒരുമിച്ച് വാങ്ങി പലപ്പോഴും ഉപഭോക്താക്കൾക്ക് ഡെലിവറി ഫീ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇനി മുതൽ ഡെലിവറി ഫീ പരിഗണിക്കാതെ തന്നെ ഫ്ളിപ്പ്കാർട്ട് ഹാൻഡ്‌ലിംഗ് ഫീ ഈടാക്കും. ക്യാഷ് ഓൺ ഡെലിവറി ഒഴിവാക്കി സാധനങ്ങൾ വാങ്ങുന്നതിന് പകരമായി ഓൺലൈൻ പേയ്മെന്റെ തിരഞ്ഞെടുക്കുന്നത് വഴി ഉപഭോകതാക്കൾക്ക് ഹാൻഡ്‌ലിംഗ് ഫീ ഒഴിവാക്കാവുന്നതാണ്. ഡെലിവറി നടത്തുന്ന സമയത്തെ ഗതാഗതം വിപണനം എന്നിവയിലുള്ള അധിക ചിലവ് വഴി കമ്പനി നേരിടുന്ന നഷ്ടം നികത്താനായാണ് ഫ്ളിപ്പ്കാർട്ട് ഹാൻഡ്‌ലിംഗ് ഫീ നടപ്പിലാക്കി തുടങ്ങുന്നത്.