aswin

തിരുവനന്തപുരം: ഷാരോണിന്റെ മരണത്തിന് പിന്നിൽ കാമുകി ഗ്രീഷ്മയാണെന്ന് വ്യക്തമായതോടെ സമാന സാഹചര്യത്തിൽ മരിച്ച തമിഴ്നാട്ടിലെ ആറാംക്ലാസ് വിദ്യാർത്ഥി അശ്വിന്റെ മരണത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്താൻ സി ബി സി ഐ ഡി അന്വേഷണം ഊർജിതമാക്കി. ആസിഡിന് സമാനമായ വിഷാംശം ഉള്ളിൽ ചെന്നതാണ് ആതംകോട് മായകൃഷ്ണ സ്വാമി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അശ്വിന്റെ മരണത്തിന് ഇടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. ഷാരോണിനെ കൊല്ലുന്നതിനുമുമ്പ് അശ്വിനിൽ പരീക്ഷണം നടത്തിയതാണെന്ന സംശയം നാട്ടുകാർ ഉൾപ്പടെയുള്ള ചിലർ ഉന്നയിക്കുന്നുണ്ട്.

സ്കൂളിൽ വച്ച് ശീതളപാനീയം കുടിച്ചുവെന്നും അതിനുശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്നും അശ്വിൻ മൊഴിനൽകിയിട്ടുണ്ട്. എന്നാൽ ആരാണ് ഇത് നൽകിയതെന്ന് ഇപ്പോഴും വ്യക്തമല്ല. യൂണിഫോം അണിഞ്ഞെത്തിയ പൊടിമീശക്കാരൻ ചേട്ടനാണ് പാനീയം നൽകിയതെന്നാണ് അശ്വിൻ മരണക്കിടക്കയിൽപറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ അത്തരമൊരാളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്കൂളിലെ സി സി ടി വി ക്യാമറകൾ പ്രവർത്തിക്കാത്തതിനാൽ ആ നിലയ്ക്കും അന്വേഷണം നടത്താനായില്ല. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഫോട്ടോ മുഴുവൻ പരിശോധിച്ചെങ്കിലും അശ്വിൻ പറഞ്ഞ ലക്ഷണങ്ങളോടെയുള്ള ഒരു വിദ്യാർത്ഥിയെയും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ വിദ്യാർത്ഥികളെ സംശയിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ഗ്രീഷ്മ ഹാെറർ സിനിമകളുടെ കടുത്ത ആരാധികയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതും സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്.

പാനീയം കുടിച്ച് ചികിത്സയിലിരിക്കെ ഇരുപത്തിനാലാം ദിവസമാണ് അശ്വിൻ മരിച്ചത്. ഷാരോണും ഏറെ ദിവസം ചികിത്സയിലിരുന്നതിനുശേഷമാണ് മരിച്ചത്. ഇരുവരിലും കാണപ്പെട്ട ലക്ഷണങ്ങളും ഏറക്കുറെ സമാനമാണ്. ആന്തരികാവയവങ്ങളിലെ പരിശോധനകളിലും സമാന അവസ്ഥ കണ്ടെത്തിയിരുന്നു.

ഷാരോണിന്റെ കൊലപാതകത്തിന് പിന്നിൽ ഗ്രീഷ്മ മാത്രമല്ലെന്ന് കരുതുന്നവർ ഏറെയാണ്. ആ നിലയ്ക്കാണ് അശ്വിനിൽ വിഷപരീക്ഷണം നടത്തി എന്ന് അവർ സംശയിക്കുന്നത്. കളയിക്കാവിളയ്ക്ക് സമീപം മെതുക്കുമ്മൽ സ്വദേശിയാണ് അശ്വിൻ. ഷാരോൺ കൊലപാതക കേസിൽ പിടിയിലായ ഗ്രീഷ്മ പഠിക്കുന്നത് തമിഴ്നാട്ടിലെ കോളേജിലാണ്. ഇതും സംശത്തിന് ഇടനൽകുന്നുണ്ടെന്ന് നാട്ടുകാരിൽ ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.