principal

തൃശൂർ: അദ്ധ്യാപകന്റെ കാൽ തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി എസ്എഫ്ഐ. തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. വിദ്യാ‍ർത്ഥി സമരത്തിനിടെ കോളേജിലെത്തിയ എസ്എഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി അസം മുബാറകും സംഘവുമാണ് പ്രിൻസിപ്പൽ ഇൻ ചാർജിനെ ഭീഷണിപ്പെടുത്തിയത്.

ഈ മാസം 25നാണ് സംഭവം നടന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന ഡോ. ദിലീപിനെതിരെയാണ് വിദ്യാർത്ഥികൾ സമരം നടത്തിയത്. ഇതിനിടെ അദ്ധ്യാപകൻ പൊലീസിനെ വിളിച്ചുവരുത്തി വിദ്യർത്ഥികളെ അറസ്റ്റ് ചെയ്യിപ്പിച്ചു. തുടർന്നാണ് എസ് എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പ്രിൻസിപ്പലിന്റെ ഓഫീസിലെത്തി പൊലീസിന്റെയും മറ്റ് അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ ഭീഷണിപ്പെടുത്തിയത്. 'ഒരുപാട് പേരെ ഞങ്ങൾ കണ്ടിട്ടുണ്ട്, അദ്ധ്യാപകരോട് ബഹുമാനമാണ്. പക്ഷേ തെമ്മാടിത്തരം കാണിച്ചാൽ കാല് തല്ലിയൊടിക്കും. സിൻഡിക്കേറ്റിലും സെനറ്റിലും ഒക്കെ ഞങ്ങൾ അംഗങ്ങളാണ്. ഞങ്ങളുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, മര്യാദയ്ക്ക് മാപ്പെഴുതി കൊടുത്തോ. ഇല്ലെങ്കിലുണ്ടല്ലോ, പുറത്തിറങ്ങിയാൽ കാല് തല്ലിയൊടിക്കും, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നത്.' ഇതായിരുന്നു ഭീഷണി.

സംഭവത്തിൽ അദ്ധ്യാപകൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.